സിന്ധുമോൾ. ആർ
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വധഭീഷണിയുണ്ടെന്ന ആരോപണങ്ങള്‍ നിക്ഷേധിച്ച് ജയില്‍ വകുപ്പ്. അന്വേഷണ ഏജന്‍സികള്‍ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിത ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്നും നിലപാട്. സ്വപ്നക്ക് നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിക്കാനും തീരുമാനം.
അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളില്‍ കണ്ടിട്ടില്ലെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കുന്നത്. എറണാകുളം, വിയ്യൂര്‍, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്നയെ ഇതുവരെ പാര്‍പ്പിച്ചത്. ഓരോ ജയിലിലും പാര്‍പ്പിച്ചപ്പോള്‍ ആരൊക്കെ സ്വപ്നയെസന്ദര്‍ശിച്ചുവെന്നതിന് കൃത്യമായ രേഖകളും സിസി ടിവി ദൃശ്യങ്ങളുണ്ട്. സ്വര്‍ണക്കടത്തിലെ വന്‍മരങ്ങളെക്കുറിച്ച് മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതിനൊപ്പം ഋഷിരാജ് സിങ് നയിക്കുന്ന ജയില്‍ വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതുമാണ്. അതിനാല്‍ സ്വപ്നയുടെ പരാതി കള്ളമെന്നാണ് ജയില്‍ വകുപ്പിന്റെ വാദം. സ്വപ്ന അട്ടക്കുളങ്ങര വനിത ജയിലിലെത്തിയത് ഒക്ടോബര്‍ 14 നാണ്. മറ്റൊരു തടവുകാരിക്കൊപ്പമാണ് അന്ന് മുതല്‍ കഴിയുന്നത്.
വനിത ജയിലില്‍ പുരുഷ ഉദ്യോഗസ്ഥരില്ല. ഔദ്യോഗിക ആവശ്യത്തിന് ഒന്നോ രണ്ടോ ഉന്നത പുരുഷ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഇതിനിടെ അവിടെയെത്തിയത്. കൂടാതെ ചോദ്യം ചെയ്യലിനായി ഇ.ഡി, കസ്റ്റംസ്, വിജിലന്‍സ് ഉദ്യോഗസ്ഥരും സന്ദര്‍ശനത്തിനായി വീട്ടുകാരും മാത്രമാണ് ജയിലിലെത്തിയത്. സംശയമുണ്ടെങ്കില്‍ ജയിലിന്റെ കവാടത്തിലും കൂടിക്കാഴ്ച മുറിയിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കട്ടെയെന്നാണ് ജയില്‍ വകുപ്പ് പറയുന്നത്.