ഉയർന്ന പോളിങ് ഇടത് മുന്നണിക്ക് അനുകൂലമെന്ന് കാനം രാജേന്ദ്രന്‍, യുഡിഎഫ് നേട്ടം കൊയ്യുമെന്ന് – ഉമ്മൻചാണ്ടി
എറണാകുളം : തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. എറണാകുളം ജില്ലയിലെ തീരദേശ മേഖലയിലെ കോർപ്പറേഷൻ വാർഡുകളിലും പഞ്ചായത്തുകളിലും കനത്ത പോളിംഗ് തുടരുന്നു പല ബൂത്തുകളിലും വോട്ടർമാർ മണിക്കൂർ കാത്ത് നിന്നാണ് വോട്ട് ചെയത് മടങ്ങുന്നത്.
കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്,വയനാട് ജില്ലകളില്‍ 451 തദ്ദേ ശസ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. 47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്റേഴ്‌സും 265 പ്രവാസി ഭാരതീയരും അടക്കം 98,57,208 വോട്ടര്‍മാരാണ് രണ്ടാം ഘട്ടത്തിലുള്ളത്.
ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് തടസം കൂടാതെ നടക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചു.
ഉയർന്ന പോളിങ് ഇടത് മുന്നണിക്ക് അനുകൂലമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യു ഡി എഫിനെതിരായ വിധിയെഴുത്തുണ്ടാകും.ജോസ് വിഭാഗം വന്നതോടെ മുന്നണി ശക്തിപ്പെട്ടുവെന്നും കാനം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ നേട്ടം ഉണ്ടാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.മാണിസാറിനെ ദ്രോഹിച്ചവർക്കൊപ്പം ആണ് ജോസ് കെ മാണി പോയത്.വിവാദങ്ങൾ അടക്കം പരിഗണിച്ചു കൊണ്ട് ജനം വോട്ടു ചെയ്യും. സുകുമാരൻ നായർ പറഞ്ഞത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരായ സാധാരണക്കാരുടെ വികാരമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
എടത്തിരുത്തി പഞ്ചായത്തിൽ ഒന്നാം വാർഡിലെ പൈനൂർ എൻ എൽ പി സ്കൂളിൽ ബൂത്ത് നമ്പർ രണ്ടിൽ യന്ത്രത്തകരാറിനെ തുടർന്ന് വോട്ടിങ് തടസപ്പെട്ടു. 85 പേർ വോട്ടു ചെയ്തതിന് ശേഷമാണ് മെഷീൻ തകരാറിലായത്. ഒരു മണിക്കൂറിന് ശേഷം പുതിയ മെഷീൻ സ്ഥാപിച്ചു പോളിങ്ങ് പുനരാരംഭിച്ചു.