IndiaKeralaLatest

വലതുകൈ ത്യജിച്ച് മലയാളത്തിന്റെ മരുമകളായ ജ്യോതി വിജയിച്ച് കയറിയത് കേരളീയരുടെ ഹൃദയത്തിൽ

“Manju”

പാലക്കാട്: കേരള മണ്ണിലേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സ്ഥാനാര്‍ത്ഥിയായിരുന്നു കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്തിലേക്ക് പാലത്തുള്ളി ഡിവിഷനില്‍ മത്സരിച്ച ജ്യോതി വികാസ്. മത്സര രംഗത്ത് വന്നപ്പോഴാണ് 10 വര്‍ഷം മുന്‍പു നടന്ന സിനിമാ കഥയെ വെല്ലുന്ന ഫ്ളാഷ് ബാക്ക് മലയാളികള്‍ അറിയുന്നത്. തന്റെ വലതുകൈ ത്യജിച്ച്‌ ജവാനെ രക്ഷിക്കുകയും ആ ജവാന്റെ ഭാര്യയായി കേരളത്തിലേക്ക് എത്തുകയും ചെയ്ത കഥ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ ജ്യോതിയെ രാഷ്ട്രീയം മറന്ന് വോട്ടര്‍മാര്‍ വിജയിപ്പിക്കുമെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഫലം പുറത്തു വന്നപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു.
ജ്യോതിയുടെ പരാജയം അറിഞ്ഞതോടെ സോഷ്യല്‍ മീഡിയ ഒന്നാകെ കൊല്ലങ്കോട്ടുകാര്‍ക്ക് നേരെ ഉറഞ്ഞു തുള്ളുകയാണ് ഇപ്പോള്‍. കേരളത്തിന്റെ മകളായ എത്തിയ ജ്യോതിയെ പരാജയപ്പെടുത്തിയ നാട്ടുകാര്‍ മനസാക്ഷിയില്ലാത്തവരാണ് എന്നാണ് പറയുന്നത്. എന്നാല്‍ ജ്യോതിക്ക് ആരോടും പരിഭവമില്ല. മറ്റൊരു നാട്ടില്‍ നിന്നും എത്തിയ തനിക്ക് 1674 വോട്ടര്‍മാര്‍ തന്ന പിന്‍തുണയാണ് തന്റെ വിജയമെന്നാണ് ജ്യോതി പ്രതികരിച്ചത്.
പിന്‍തുണച്ചവര്‍ക്ക് എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട് നന്ദി. ജയവും തോല്‍വിയും മത്സരത്തിന്റെ ഭാഗമാണ്. അതിനെ നല്ല രീതിയില്‍ കാണുന്നു. അടുത്ത തവണ വീണ്ടും പരിശ്രമിക്കും. ജയിച്ചാല്‍ ഒരു പാടു കാര്യങ്ങള്‍ ചെയ്യണമെന്നായിരുന്നു ആഗ്രഹം. പൊതു പ്രവര്‍ത്തന രംഗത്തേക്ക് മുന്നോട്ട് വച്ച കാല്‍ പിന്നോട്ടേക്ക് എടുക്കില്ല. സ്ഥാനമില്ലെങ്കിലും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ തുടരും. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. ഒരു സ്ഥാനത്ത് ഇരിക്കാതെ അതു ചെയ്യുക എന്നത് വെല്ലുവിളിയാണ്. കഴിയുന്നതു പോലെ ഞാന്‍ പ്രവര്‍ത്തിക്കും. മുഴുവന്‍ സമയവും ജനങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കും. കൊല്ലങ്കോട്ടെ രാഷ്ട്രീയ സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
കഴിഞ്ഞ തവണത്തെക്കാള്‍ വോട്ട് കൂടുതല്‍ പിടിക്കാന്‍ കഴിഞ്ഞു എന്നും ജ്യോതി പറയുന്നു. പ്രതീക്ഷിച്ചതു പോലെ തന്നെയാണു സംഭവിച്ചത്. ബ്ലോക്ക് പഞ്ചായത്തിലേക്കാണു മല്‍സരിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. ബിജെപിക്ക് കാര്യമായ സ്വാധീനം ഇല്ലാത്ത സ്ഥലവുമാണ്. എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫ് രണ്ടാം സ്ഥാനത്ത് എത്തി. ഞാന്‍ മൂന്നാമതാണ്. പക്ഷേ 1,600ല്‍പ്പരം വോട്ട് കിട്ടി. അത് വലിയ കാര്യമായി കരുതുന്നു. ജയിച്ചില്ല എന്ന് കരുതി മാറി നില്‍ക്കില്ല. എനിക്ക് വേണ്ടി വോട്ട് ചെയ്തവരോടും പ്രാര്‍ത്ഥിച്ചവരോടും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. തോല്‍വിയില്‍ ഒട്ടും തന്നെ വിഷമമില്ല. ഇത് ഒരു അനുഭവമായി കാണുകയാണ്.
ഛത്തീസ്‌ഗഡ് സ്വദേശിനിയായ ജ്യോതി മലയാളത്തിന്റെ മരുമകളായിട്ട് ഒമ്പത് വര്‍ഷമാകുന്നു. മലയാളി ജവാന്റെ ഭാര്യയായി കേരളത്തില്‍ എത്തിയ ജ്യോതിയുടെ ജീവിതം അതിര്‍വരമ്പുകള്‍ ഇല്ലാത്ത മനുഷ്യസ്‌നേഹത്തിന്റെയും അപൂര്‍വ്വ പ്രണയത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാളുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം കൈ നഷ്ടപ്പെടുത്തിയ ജ്യോതി ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല അതേ ആള്‍ തന്റെ ജീവിതത്തിലേക്കു കൈപിടിച്ചു കേറി വരുമെന്ന്. അതും അങ്ങ് ഛത്തീസ്‌ഗഡില്‍ നിന്നും ഇങ്ങ് തെക്കന്‍ കേരളത്തില്‍ പാലക്കാട് കൊല്ലങ്കോട്ടേക്ക്. സിനിമക്കഥയെ വെല്ലുന്ന ജീവിതകഥയാണ് ജ്യോതിയുടേത്.
സംഭവങ്ങളുടെ എല്ലാം തുടക്കം 2010 ജനുവരി മൂന്നിനാണ്. ഛത്തീസ്‌ഗഡ് ദുര്‍ഗിലെ മൈത്രി കോളേജിലെ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ജ്യോതി ഹോസ്റ്റലില്‍ നിന്നു ബച്ചേലിയിലെ തന്റെ വീട്ടിലേക്കു പോകാനാണ് ബസില്‍ യാത്ര തിരിച്ചത്. അതേ ബസിലെ സഹയാത്രികനായിരുന്നു സിഐ.എസ്.എഫ് ജവാനായിരുന്ന പാലക്കാടു സ്വദേശി വികാസ്. ഛത്തീസ്‌ഗഡിലെ തന്നെ മറ്റൊരു ക്യാമ്പിലായിരുന്ന സഹോദരന്‍ വിശാലിനെ സന്ദര്‍ശിച്ചു ദണ്ഡേവാഡ ജില്ലയിലെ ബെലാഡിയിലെ സ്വന്തം ജോലി സ്ഥലത്തേക്കു മടങ്ങുകയായിരുന്നു.
ബസിന്റെ വിന്‍ഡോ സീറ്റിന്റെ ജനല്‍പാളിയില്‍ തലചായ്ച്ചു നല്ല ഉറക്കത്തിലായിരുന്നു വികാസ്. വളരെ പെട്ടെന്നാണ് എതിര്‍വശത്തു നിന്നു വന്ന ട്രാക്ടര്‍ നിയന്ത്രണം വിട്ടു ബസിന് നേര്‍ക്കു വരുന്നതു യാത്രക്കാര്‍ കാണുന്നതു ഉറങ്ങുകയായിരുന്ന വികാസ് ഒഴികെ മറ്റെല്ലാവരും ഒരു വശത്തേക്കു ചരിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. മരണം മീറ്ററുകള്‍ക്കപ്പുറം എത്തിനില്ക്കുകയായിരുന്നു വികാസിനു. പക്ഷെ ദൈവത്തിന്റെ ആ കൈ വികാസിനെ മരണത്തിനു വിട്ടു കൊടുത്തില്ല. വികാസിനു തൊട്ടു പിറകില്‍ ഇരുന്ന ജ്യോതിയുടെ ആയിരുന്നു ആ കൈകള്‍. മറ്റു യാത്രക്കാരെല്ലാം പ്രാണരക്ഷാര്‍ത്ഥം ഓടി മാറിയപ്പോള്‍ ഉറക്കത്തിലായിരുന്ന വികാസിനു സംഭവിക്കാവുന്ന അപകടം മനസിലാക്കിയ ജ്യോതി തന്റെ വലതു കൈ ഉപയോഗിച്ചു വികാസിന്റെ തല പിടിച്ചു മാറ്റുകയായിരുന്നു. ഞെട്ടിയുണര്‍ന്ന വികാസ് കാണുന്നതു കൈ അറ്റു ചോരയില്‍ കുളിച്ചു കിടക്കുന്ന ജ്യോതിയെയാണ്. അപകടം ഉണ്ടായി എന്നു അല്ലാതെ മറ്റൊന്നും വികാസിനു മനസിലായിരുന്നില്ല.
യാത്രക്കാരൊക്കെ ഡ്രൈവറെ കുറ്റപ്പെടുത്തുന്നതു അല്ലാതെ സഹായിക്കാന്‍ മുതിര്‍ന്നില്ല. തന്നെ രക്ഷിക്കാന്‍ ശ്രമിച്ചാണ് ജ്യോതിയുടെ കൈ നഷ്ടമായതു എന്നു കുറച്ചു വൈകിയാണ് വികാസ് മനസിലാക്കിയതു. തന്റെ ജീവന്‍ രക്ഷിച്ച പെണ്‍ക്കുട്ടിക്കു അതുമൂലം കൈനഷ്ടമായെന്നു അറിഞ്ഞതോടെ അവരെ എങ്ങനെയും രക്ഷിക്കണം എന്നു വികാസ് മനസില്‍ ഉറപ്പിച്ചു. സമീപത്തെ ആശുപത്രിയില്‍ വിദഗ്ദ്ദ ചികിത്സ ഇല്ലാത്തതിനാല്‍ മുറിഞ്ഞു പോയ കൈയുമായി ബിലാസ്പൂറിലെ അപ്പോളോ ആശുപത്രിയിലും പിന്നീടു റായ്പൂരിലെ രാമകൃഷ്ണാ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലും എത്തിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുന്നി ചേര്‍ക്കാനാകത്ത വിധം കൈപ്പത്തി വേര്‍പ്പെട്ടുവെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വിവരം അറിഞ്ഞു ആശുപത്രിയില്‍ എത്തിയ സഹോദരന്‍ വിശാല്‍ തന്റെ കൈപ്പത്തി വരെ ജ്യോതിക്കു നല്‍കാന്‍ ഒരുക്കമായിട്ടും അതും നടക്കില്ല എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്ങനെ ചെയ്യുന്നത് പഴുപ്പു ഉണ്ടാകുമെന്നല്ലാതെ ഗുണം ചെയ്യില്ലെന്നും പറഞ്ഞതോടെ വികാസ് ആകെ തകര്‍ന്നു.ഇതിനിടയിലെ ജ്യോതിയുടെ വീട്ടുകാരുടെ പ്രതികരണം വളരെ ക്രൂരമായിരുന്നു. പരിചയമില്ലാത്ത ഒരാള്‍ക്കു വേണ്ടി സ്വന്തം കൈപ്പത്തി കളഞ്ഞ ജ്യോതിയെ അവര്‍ കുറ്റപ്പെടുത്തി ചികിത്സയുടെ അവസാന നാളുകളില്‍ മാത്രമാണ് അവര്‍ ആശുപത്രിയില്‍ തന്നെ എത്തിയതും. എന്റെ വലതുകൈയെക്കാള്‍ വലുതല്ലെ ഒരു ജീവന്‍ എന്നു പറഞ്ഞ ജ്യോതിയുടെ മറുപടി വികാസിനെ ജ്യോതിയെ തന്റെ ജീവിതത്തില്‍ ഒപ്പം കൂട്ടുക എന്ന തീരുമാനത്തില്‍ എത്തിച്ചു. സിംബതി കാരണം വികാസ് പറയുന്നതാണ് എന്നു കരുതി ആദ്യം വിവാഹത്തിനു എതിര്‍ത്ത ജ്യോതി ഒടുവില്‍ വികാസിന്റെ ഇഷടത്തിനു വഴങ്ങുകയായിരുന്നു.തന്റെ ജീവന്‍ രക്ഷിക്കാന്‍ കൈ കളഞ്ഞവളെ കൈപിടിച്ചു സ്വന്തം ജീവിതത്തോടു ചേര്‍ക്കുകയായിരുന്നു വികാസ്. 2011 ഏപ്രില്‍ 13 ന് കൊടുമ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ വെച്ചു ഇരുവരും വിവാഹിതരായി. ഇപ്പാള്‍ കോയമ്പത്തൂരില്‍ ആണ് വികാസിനു ജോലി. എട്ടും നാലും വയസുള്ള രണ്ടു മക്കളുമുണ്ട് ഇവര്‍ക്ക്.

Related Articles

Back to top button