സൗദി വീണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തി
സിന്ധുമോൾ. ആർ
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര ഗതാഗതം സൗദി അറേബ്യ വീണ്ടും നിർത്തിവച്ചു. കര, നാവിക, വ്യോമ അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ പരിഗണിച്ചാണ് അന്താരാഷ്ട്ര ഗതാഗതം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ടു ചെയ്തു. ആരോഗ്യ പ്രവർത്തകർക്ക് അടിയന്തിര ഘട്ടങ്ങളിൽ യാത്രക്കു അനുമതി നല്കും. നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങൾക്ക് മടങ്ങാനും അവസരമുണ്ട്. ഡിസംബർ എട്ടിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് സൗദിയിലെത്തിയവർ 14 ദിവസം ക്വാറന്റീനിൽ കഴിയണം. ഇവർ ഓരോ അഞ്ചുദിവസവും കൊവിഡ് പരിശോധന നടത്തണം. കഴിഞ്ഞ മൂന്നു മാസത്തിനിടെ യൂറോപ്പ് സന്ദർശിച്ചവരും കൊവിഡ് പരിശോധന നടത്തണം. ഇപ്പോൾ സ്വീകരിച്ച നടപടികൾ ഒരാഴ്ച കഴിഞ്ഞ് പുനഃപരിശോധിക്കും