സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: തൊഴില്‍ ചെയ്യുന്നതിന്റെ ഭാഗമായി കൊവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. വാര്‍ത്താവിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്ത്. കൊവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകരുടെ പട്ടിക തയ്യാറാക്കാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്കാണ് ചുമതല. നിലവില്‍ രണ്ട് ഡസന്‍ പേരുടെ വിവരങ്ങള്‍ പിഐബി ശേഖരിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ പേര് വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രദേശിക, റീജനല്‍ ഓഫിസുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയിട്ടുള്ള ജേര്‍ണലിസ്റ്റ് വെല്‍ഫെയര്‍ ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരത്തുക നല്‍കുക. ഏതാനും കേസുകളില്‍ നഷ്ടപരിഹാരത്തുക നല്‍കിക്കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ തുക ആവശ്യമായി വന്നാല്‍ വാര്‍ത്താ വിതരണ മന്ത്രാലയം അതേറ്റെടുക്കും.