സിന്ധുമോൾ. ആർ
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ എം.ശിവശങ്കര്‍, സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള ആറ് പ്രതികളുടെ റിമാന്റ് കാലാവധി പ്രത്യക സാമ്പത്തിക കോടതി നീട്ടി. പ്രതി സ്വപ്നക്കൊപ്പം എം.ശിവശങ്കര്‍ ഏഴ് തവണ വിദേശയാത്ര നടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. മുഴുവന്‍ ചെലവും വഹിച്ചത് ശിവശങ്കറാണെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് എന്തിനാണ് ഇതൊക്കെ ചെയ്തതെന്നും തമാശക്ക് മാത്രമായിരുന്നോ ഇതെന്നും കസ്റ്റംസ് കോടതിയില്‍ ചോദിച്ചു. ശിവശശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്താണ് കസ്റ്റംസ് നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം തകര്‍ക്കുന്ന തരത്തില്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നും രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥക്ക് ഹാനികരമാവും വിധം പ്രവര്‍ത്തിച്ചെന്നും കസ്റ്റംസ് ആരോപിച്ചു. കസ്റ്റംസ് കേസില്‍ മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്നും തന്നെ മാത്രം ജയിലില്‍ ഇടുന്നതിന്റെ കാരണം മനസിലാവുന്നില്ലന്നും ശിവശങ്കര്‍ ബോധിപ്പിച്ചു. അന്വേഷണങ്ങളുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. കോടതിയെ തൃപ്തിപ്പെടുത്താന്‍ മാത്രം ഓരോ രേഖകളും ഏജന്‍സികള്‍ സമര്‍പ്പിക്കുകയാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ട്. തനിക്കെതിരെ ഇതുവരെ തെളിവുകളില്ലെന്നും ശിവശങ്കര്‍ ചുണ്ടിക്കാട്ടി.
ഓരോ ദിവസവും പുതിയ തെളിവുകളും പുതിയ പേരുകച്ചും പുറത്തുവരുന്നുണ്ടെന്നും അന്വേഷണം തുടരുകയാണന്നും പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി.