സിന്ധുമോൾ. ആർ
കുമളി: കോവിഡ് ഭീതിയെ തുടര്‍ന്ന് പത്ത് മാസമായി നിര്‍ജീവമായിരുന്ന വിനോദസഞ്ചാര മേഖല സജീവമായതോടെ തേക്കടി ഉണര്‍ന്നു. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ആഭ്യന്തര വിനോദസഞ്ചാരികള്‍ ധാരാളമായി എത്തിത്തുടങ്ങിയതോടെയാണ് മാസങ്ങള്‍ നീണ്ട ദുരിതകാലത്തിനുശേഷം തേക്കടി സജീവമായത്.
ഹൈറേഞ്ചിലെ പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളിലും തിരക്കേറിയിട്ടുണ്ട്. തേക്കടിയിലെ ഹോട്ടലുകള്‍, ലോഡ്ജുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളിലെല്ലാം തിരക്കേറി. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മിക്ക സ്ഥാപനങ്ങളും നിരക്കുകള്‍ 50 ശതമാനം വരെ കുറച്ചിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തി റോഡ് നിര്‍മാണത്തിനായി അടച്ചിട്ടിരിക്കുന്നതിനാല്‍ മുന്തിരിത്തോപ്പ് സന്ദര്‍ശനം ഒഴിവാക്കേണ്ടിവരുന്നത് മിക്ക സഞ്ചാരികളെയും നിരാശരാക്കുന്നുണ്ട്. ബോട്ട് സവാരിക്ക് പുറമേ പരുന്തുംപാറ, ചെല്ലാര്‍കോവില്‍ മെട്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചാണ് മിക്കവരും മടങ്ങുന്നത്. സഞ്ചാരികളുടെ തിരക്ക് ജനുവരി 10 വരെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ