വി.എം.സുരേഷ്കുമാർ
വടകര: ചോമ്പാല പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്കെതിരെ സിപിഎം നേതാവ് നടത്തിയ ഭീഷണി പ്രസംഗം വിവാദമായി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥനെ കൈകാര്യം ചെയ്യുമെന്നാണ് സിപിഎം ഏരിയാ കമ്മിറ്റി അംഗമായ ഇ.എം.ദയാനന്ദന്‍ ഭീഷണി മുഴക്കിയത്.
പുതുവര്‍ഷാഘോഷം നടന്ന വീട്ടിലേക്ക് പോലീസ് അതിക്രമിച്ച് കയറുകയും കുട്ടികള്‍ ഉള്‍പെടെയുള്ളവര്‍ക്കു നേരെ ബലപ്രയോഗം നടത്തുകയും ചെയ്ത സംഭവത്തിന്റെ പേരിലാണ് പ്രതിഷേധം ഉയര്‍ന്നത്. സിപിഎം സംഘടിപ്പിച്ച യോഗത്തിലാണ് ദയാനന്ദന്റെ വിവാദ പ്രസംഗം.
പോലീസ് ഓഫീസറുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹത്തെ കൈകാര്യം ചെയ്യുമെന്ന് ദയാനന്ദന്‍ താക്കീത് നല്‍കിയത്. ഒരാഴ്ച മുമ്പ് നടന്ന സിപിഎം പ്രതിഷേധയോഗത്തിലെ പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ ദയാനന്ദനും കൂട്ടരും ചോമ്പാല സ്‌റ്റേഷനിലെത്തുകയും പോലീസുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പെടുകയും ചെയ്തിരുന്നു.
അതേസമയം താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇടതുമുന്നണിയുടെ പോലീസ് നയം അട്ടിമറിച്ച് ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാറിനെതിരെ തിരിച്ചുവിടാനുള്ള ശ്രമത്തിനെതിരെയാണ് പ്രസംഗം നടത്തിയതെന്നും ദയാനന്ദന്‍ വ്യക്തമാക്കി. സംഭവം സംബന്ധിച്ച് സിപിഎം റൂറല്‍ എസ്പിക്കു പരാതി നല്‍കിയിട്ടുണ്ട്. പോലീസ് നടപടിക്കെതിരെ ജനാധിപത്യമഹിളാ അസോസിയേഷന്‍ ധര്‍ണ നടത്തിയിരുന്നു. ഡിവൈഎഫ്‌ഐയും പ്രതിഷേധവുമായി രംഗത്തുണ്ട്.