ശ്രീജ.എസ്
തിരുവനന്തപുരം: ലൈഫ് മിഷനില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ലൈഫ് ഇടപാടില്‍ സിബിഐ അന്വേഷണം തുടരാം. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ സി.ബി.ഐ. അന്വേഷണം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയാണ് ചെയ്തത്. മറ്റ് കാര്യങ്ങള്‍ മുന്നോട്ടു പോകാമെന്ന് പറഞ്ഞു. എന്നാല്‍ ഇത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നായിരുന്നു സി.ബി.ഐ. വാദം. സി.ബി.ഐ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു. സിബിഐയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് ഇന്നത്തെ ഉത്തരവ്. അതുവരെ ലൈഫ് മിഷന്‍ സിഇഒയ്ക്ക് എതിരായ അന്വേഷണം നിര്‍ത്തിവെക്കണമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
പദ്ധതിയില്‍ എഫ്സിആര്‍എ നിയമങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നും പാവങ്ങള്‍ക്ക് വീട് വെച്ചു കൊടുക്കുന്ന പദ്ധതിയാണ് വടക്കാഞ്ചേരിയില്‍ ലൈഫ് മിഷന്‍ നടപ്പാക്കുന്നതെന്നുമായിരുന്നു സര്‍ക്കാറിന്റെ വാദം. എന്നാല്‍ പദ്ധതിയില്‍ ക്രമക്കേട് ഉണ്ടെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വഷണമെന്നായിരുന്നു സിബിഐ വാദം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വഷണത്തിനുള്ള സ്റ്റേ കേസിനെ ബാധിക്കുന്നുണ്ടെന്നും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 14 നായിരുന്നു കേസില്‍ പ്രാഥമിക വാദം കേട്ട ജസ്റ്റിസ് വി ജി അരുണ്‍ ലൈഫ് മിഷന്‍ സിഇഒ യ്ക്കെതിരായ അന്വേഷണം സ്റ്റേ ചെയ്തത്. അതേസമയം യൂണിടാകിനെതിരായ അന്വേഷണം തുടരാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.