കഴിഞ്ഞ വർഷം ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി കടന്നുവന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ടെലികോം മേഖലയും വിവിധ പദ്ധതികൾ നടപ്പിലാക്കി. ഇതിലൊന്നായിരുന്നു, ഓരോ കോളിനും മുൻപെയുള്ള കോവിഡ്–19 മുന്നറിയിപ്പ് മെസേജ്. ഇന്ത്യയിലെ ശതകോടിക്കണക്കിന് മൊബൈൽ ഉപയോക്താക്കൾ ഓരോ തവണ വിളിക്കുമ്പോഴും 30 സെക്കൻഡ് കോവിഡ് 19 സന്ദേശം കേൾക്കാൻ മൂന്നു കോടി മണിക്കൂർ ചെലവഴിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്.
എന്നാൽ, ഇത് ചില സമയങ്ങളിലെങ്കിലും ശല്യമാകുന്നുണ്ടെന്നാണ് ഒരു വിഭാഗം ഉപഭോക്തൃ ഗ്രൂപ്പുകൾ പറയുന്നത്. പ്രീ-കോൾ കോവിഡ് മെസേജ് പ്രതിദിനം 1.3 കോടി മനുഷ്യ മണിക്കൂറുകൾ പാഴാക്കുന്നതായി കണക്കാക്കപ്പെടുന്നു. അതേസമയം, അടിയന്തര ഘട്ടങ്ങളിൽ കോളുകൾ വിളിക്കുമ്പോഴും ബുദ്ധിമുട്ടുകൾ നേരിടുന്നതായി പരാതിയുണ്ട്.
ഇത് സംബന്ധിച്ച് പ്രമുഖ ഉപഭോക്തൃ സംഘടന രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, കമ്മ്യൂണിക്കേഷൻസ്, കൺസ്യൂമർ അഫയേഴ്‌സ് മന്ത്രിമാർ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ പി.ഡി. വഘേല എന്നിവരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കൽ, മാസ്കുകളുടെ ഉപയോഗം എന്നിവയെ കുറിച്ച് ആളുകൾക്ക് ഇതിനകം തന്നെ അറിയാം, ഇനി ഇത്തരം മെസേജുകളുടെ ആവശ്യമില്ലെന്നാണ് ഉപഭോക്തൃ സംഘടന പറയുന്നത്.
ഇത് സംബന്ധിച്ച് ജനുവരി 5 നാണ് ബന്ധപ്പെട്ടവർക്ക് കത്ത് നൽകിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള നിരവധി മൊബൈൽ ഉപയോക്താക്കളിൽ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തിലാണ് കത്ത് തയാറാക്കി നൽകിയിരിക്കുന്നത്. ഇത് കാരണം നിരവധി പേരുടെ വിലപ്പെട്ട സമയവും മൊബൈലിലെ ചാർജും നഷ്ടപ്പെടുന്നു. കോവിഡ് -19 സന്ദേശങ്ങൾ കേൾക്കുന്നതിന് പ്രതിദിനം 3 കോടി അധിക മണിക്കൂർ ഉപയോഗിക്കുന്നുണ്ടെന്നാണ് ഉപഭോക്തൃ അസോസിയേഷൻ ആരോപിക്കുന്നത്.