ബംഗലൂരു: മന്ത്രിസഭാ പുനഃസംഘാടനവുമായി ബന്ധപ്പെട്ടു കര്‍ണാടക ബി.ജെ.പിയില്‍ കലാപം. ബുധനാഴ്ച നടന്ന മന്ത്രിസഭാ വികസനത്തില്‍ സ്വന്തക്കാരെ കൂടുതലായി ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പക്കെതിരെയുള്ള ആക്ഷേപം. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി കൊടുക്കുവാന്‍ വെല്ലുവിളിക്കുകയാണ് പരാതി ഉയര്‍ത്തുന്നവരോട് മുഖ്യമന്ത്രിയുടെ മറുപടി.
” ഏതെങ്കിലും ബി.ജെ.പി എം.എല്‍.എ മാര്‍ക്ക് എതിരഭിപ്രായം ഉണ്ടെങ്കില്‍ അവര്‍ക്ക് ഡല്‍ഹിയില്‍ പോയി ദേശീയ നേതാക്കളോട് പറയാം. ഞാനവരെ അതില്‍ എതിര്‍ക്കില്ല. മോശം വര്‍ത്തമാനങ്ങള്‍ പറഞ്ഞു പാര്‍ട്ടിയുടെ ഖ്യാതിക്ക് ഇടിവുണ്ടാകുന്ന തരത്തില്‍ സംസാരിക്കരുതെന്നേ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുള്ളൂ.” യെദിയൂരപ്പ ബംഗളുരുവില്‍ പറഞ്ഞു. അവരുടെ പരാതികളില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കട്ടെയെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
“യെദിയൂരപ്പ തന്നെ ബ്ലാക്‌മെയ്‌ല്‍ ചെയ്തവരെയും പൈസ കൊടുത്തവരെയും മാത്രമാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത്. ” – ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
ഏഴു പുതിയ പേരെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന മന്ത്രിസഭാ വികസിപ്പിച്ചത്. ഇതില്‍ മൂന്നു പേര് യെദിയൂരപ്പയുടെ അനുകൂലികള്‍ ആണ്. രണ്ടു പേര് കോണ്‍ഗ്രസില്‍ നിന്നും ബി.ജെ.പിയിലേക്ക് വന്നവരാണ്. കഴിഞ്ഞ കോണ്‍ഗ്രസ് –ജെ.ഡി.എസ് മന്തിസഭയില്‍ അംഗമായിരുന്ന ആര്‍. ശങ്കറാണ് മറ്റൊരാള്‍.
ബി.ജെ.പി യിലെ അക്കപ്പോരിനെയും ബ്ളാക്ക്മെയില്‍ രാഷ്ട്രീയത്തെയും വിമര്‍ശിച്ചു കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാര്‍ രംഗത്ത് വന്നു. ബി.ജെ.പി ഇപ്പോള്‍ ബ്ലാക്ക്മെയിലേര്‍സ് ജനത പാര്‍ട്ടി ആയെന്നു അദ്ദേഹം പറഞ്ഞു.