വംശീയ അധിക്ഷേപവും തളര്‍ത്തിയില്ല; സിറാജ്
പതറാന്‍ കാരണങ്ങള്‍ ഏറെയുണ്ടായിരുന്നു മുഹമ്മദ് സിറാജിന്. ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഇടംപിടിച്ച് സിഡ്നിയിലെത്തി സ്വപ്നതുല്യമായ അരങ്ങേറ്റത്തിന് കാത്തിരിക്കുമ്പോഴായിരുന്നു നാട്ടില്‍ നിന്നും പിതാവിന്‍റെ മരണവാര്‍ത്തയെത്തുന്നത്. ഹൈദരാബാദ് നഗരത്തിലെ ഓട്ടോതൊഴിലാളിയായിരുന്ന പിതാവ് മുഹമ്മദ് ഗൗസാണ് സിറാജിന് വളരാനുള്ള വെള്ളവും വളവും നല്‍കി വളര്‍ത്തിയത്. മാതാവിന്‍റെ നിര്‍ബന്ധപ്രകാരം നാട്ടിലേക്ക് മടങ്ങാതെ ആസ്ട്രേലിയയില്‍ തുടര്‍ന്ന സിറാജ് അഭിമാനത്തോടെയാണ് തിരികെപ്പറക്കുന്നത്.
ഒന്നാംടെസ്റ്റിനിടെ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെയാണ് രണ്ടാംടെസ്റ്റില്‍ സിറാജിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുന്നത്. ോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയുണ്ടായിരുന്ന മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റ് ഏതൊരു താരത്തിനും മോഹിപ്പിക്കുന്ന അരങ്ങേറ്റവേദിയായിരുന്നു. ദേശീയ ഗാനത്തിന് വേണ്ടി ടീമുകള്‍ അണിനിരന്നപ്പോള്‍ പിതാവിനെയോര്‍ത്ത് കണ്ണുനിറഞ്ഞ സിറാജിന്‍റെ മുഖം ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. സിഡ്നിയില്‍ ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യവേ ആസ്ട്രേലിയന്‍ വര്‍ണവെറിയന്‍മാരുടെ ക്രൂരമായ വംശീയ അധിക്ഷേപങ്ങള്‍ക്കും സിറാജ് പലകുറി വിധേയനായി. കേട്ടാലറക്കുന്ന വാക്കുകള്‍ വിളിച്ചുകൂവിയ ആസ്ട്രേലിയന്‍ കാണികളുടെ വംശീയമുനകളേറ്റ് അംപയറോട് സിറാജ് പലകുറി പരാതിപ്പെട്ടു. ബ്രിസ്ബേനില്‍ നടന്ന അവസാന ടെസ്റ്റിലും സിറാജിന് സമാനമായ അനുഭവം നേരിടേണ്ടി വന്നു. പക്ഷേ ഇതൊന്നും സിറാജിന്‍റെ പ്രഹരശേഷിയെ തളര്‍ത്തിയില്ല. ടീമിലിടം പിടിക്കുമോയെന്ന് ഉറപ്പില്ലാതെ ആസ്ട്രേലിയയിലെത്തിയ സിറാജ് പരമ്പര കഴിയുമ്പോള്‍ ബാള്‍ 13 വിക്കറ്റുകളുമായി ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുമ്പനായാണ് നാട്ടിലേക്ക് പറക്കുന്നത്. ഗാബ്ബയിലെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായ അഞ്ചുവിക്കറ്റ് നേട്ടം ഇതില്‍ തിളങ്ങി നില്‍ക്കുന്നു.