കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി
സിന്ധുമോൾ. ആർ
മലപ്പുറം: കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റില്‍. തിരൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരിയാണ് എട്ടുവയസുള്ള കുട്ടിയെ ഉപേക്ഷിച്ച് ഫോണിലൂടെ പരിചയപ്പെട്ടയാളുടെ കൂടെ പോയത്. യുവതിക്കെതിരെ വഞ്ചനാ കുറ്റവും, ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
ഭര്‍തൃസഹോദരന്റെ ഭാര്യയുടെ കൈയില്‍ നിന്ന് 15 പവന്റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിയാണ് യുവതി കാമുകനൊപ്പം പോയത്. ഭര്‍തൃപിതാവിന്റെയും ഭര്‍തൃസഹോദരന്റെ ഭാര്യയുടെയും പരാതിയിലാണ് അറസ്റ്റ്. തൃശ്ശൂര്‍ വാടാനപ്പള്ളി ശാന്തിനഗര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി പോയത്. ഇരുപത്തിയേഴുകാരിയെ ഇയാള്‍ ആലുവ, ചേറ്റുവ എന്നിവിടങ്ങളില്‍ ബന്ധുവീടുകളില്‍ കൊണ്ടുപോയാണ് താമസിപ്പിച്ചത്.
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഹാരിസ്. സ്‌നേഹം നടിച്ച് സ്ത്രീകളില്‍ നിന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കലാണ് ഇയാളുടെ രീതി. ഹാരിസിനും സഹോദരനും കയ്പമംഗലം, വാടാനപ്പള്ളി, മരട്, കാക്കനാട്, എറണാകുളം ടൗണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 20ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.