സിന്ധുമോൾ. ആർ
കണ്ണൂര്‍: കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിയുന്ന സി പി എം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ മന്ത്രി കെ.കെ.ശൈലജ ആശുപത്രിയിലെത്തി ജയരാജനെ സന്ദര്‍ശിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് മന്ത്രി ആശുപത്രിയിലെത്തിയത്. പുലര്‍ച്ചെ രണ്ടരവരെ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപുമായും മറ്റ് ഡോക്ടര്‍മാരുമായും മന്ത്രി ജയരാജന്റെ ആരോഗ്യനിലയേക്കുറിച്ച് ചര്‍ച്ച നടത്തി.
ഡോക്ടര്‍മാരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് വിദഗ്ദ്ധന്‍ ഡോ.അനൂപ് ഇന്ന് രാവിലെ ആശുപത്രിയിലെത്തി എം.വി.ജയരാജനെ പരിശോധിച്ചു. വൈകുന്നേരം മുന്നോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോ.അനില്‍സത്യദാസ്, ഡോ.സന്തോഷ് എന്നിവര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തി ജയരാജനെ പരിശോധിക്കും. ഇന്നലെ രാവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.
നിലവില്‍ ഐ സി യു വില്‍ കഴിയുന്ന ജയരാജന്റെ നിലയേക്കുറിച്ച് സൂപ്രണ്ട് മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കടുത്ത ന്യൂമോണിയ ബാധിച്ച അദ്ദേഹത്തിന് പ്രമേഹവും വര്‍ദ്ധിച്ചിട്ടുണ്ട്. ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കുറവായതിനാല്‍ പ്രത്യേക സി-പാപ്പ് ഓക്സിജന്‍ മെഷീന്‍ ഘടിപ്പിച്ചാണ് ജയരാജന് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സ നല്‍കുന്നത്. എം എല്‍ എമാരായ ജയിംസ്മാത്യു, ടി.വി.രാജേഷ് എന്നിവര്‍ ഇന്നലെ ആശുപത്രിയിലെത്തി എം.വി.ജയരാജന്റെ ആരോഗ്യനിലയേക്കുറിച്ച് മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി.