IndiaKeralaLatest

പാകിസ്ഥാനില്‍ തടവിലായിരുന്ന വീട്ടമ്മ തിരിച്ചെത്തി

“Manju”

ഔറംഗാബാദ്: ‘ഒരുപാട് പ്രയാസങ്ങളിലൂടെ ഇക്കാലമത്രയും ഞാന്‍ കടന്നുപോയി. പാകിസ്ഥാനില്‍ വച്ച്‌ എന്നെ ബലമായി ജയിലിലടയ്‌ക്കുകയായിരുന്നു. ഇപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പ്രതീതിയാണെനിക്ക്’ അറുപത്തഞ്ചുകാരിയായ ഹസീന ബീഗത്തിന്റെ കണ്ണില്‍ ഇതുപറയുമ്പോള്‍ സന്തോഷാശ്രു പൊടിയുന്നുണ്ടായിരുന്നു. 18 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ ഭര്‍ത്താവിന്റെ ബന്ധുക്കളെ കാണാന്‍ മഹാരാഷ്‌ട്രയില്‍ നിന്ന് പാകിസ്ഥാനിലെ ലാഹോറിലേക്ക് പോയതാണ് ഹസീന ബീഗം. എന്നാല്‍ അവിടെവച്ച്‌ പാസ്‌പോര്‍ട്ട് കൈമോശം വന്നു. തുടര്‍ന്ന് പാക് പൊലീസിന്റെ കൈയിലകപ്പെട്ട ഹസീന ബീഗത്തെ ബലമായി അവര്‍ ജയിലിലടച്ചു. ആ ജയില്‍ വാസം 18 വര്‍ഷം നീണ്ടു. ഇക്കാലമത്രയും താന്‍ തെ‌റ്റൊന്നും ചെയ്‌തിട്ടില്ലെന്നും പുറത്തുവിടണമെന്നും ഹസീന അപേക്ഷിച്ചുകൊണ്ടിരുന്നു.
ഇതിനിടെ ഹസീനയുടെ നാടായ മഹാരാഷ്‌ട്രയിലെ ഔറംഗാബാദ് പൊലീസ് ഇവരെ കാണ്മാനില്ല എന്നുകാട്ടി നോട്ടീസ് പുറപ്പെടുവിച്ചു. പാകിസ്ഥാന്‍ അധികൃതര്‍ക്ക് ഹസീനയെ സംബന്ധിച്ച്‌ റിപ്പോര്‍ട്ട് ഔറംഗാബാദ് പൊലീസ് നല്‍കി. തുടര്‍ന്നാണ് റിപബ്ളിക് ദിനത്തില്‍ ഹസീന ജയില്‍ മോചിതയായി നാട്ടിലെത്തിയത്. തിരികെ എത്തിയ ഇവരെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ സഹറാന്‍പൂര്‍ സ്വദേശിയായ ഹസീനയുടെ ഭര്‍ത്താവ് ദില്‍ഷാദ് മുഹമ്മദിന്റെ ചില ബന്ധുക്കള്‍ പാകിസ്ഥാനിലുണ്ട്. ഇവിടെ പോയപ്പോഴാണ് ഇവര്‍ അറസ്‌റ്റിലായത്.
ജനുവരി ഒന്നിന് തടവുകാരെ കൈമാ‌റ്റം ചെയ്യുന്ന വ്യവസ്ഥ പ്രകാരം ഇന്ത്യ പാകിസ്ഥാന്റെ 263 പൗരന്മാരെയും 77 മത്സ്യ തൊഴിലാളികളെയും ജയില്‍മോചിതരാക്കി. പാകിസ്ഥാനില്‍ നിന്ന് ഹസീന ഉള്‍പ്പടെ 49 പൗരന്മാരെയും 270 മത്സ്യ തൊഴിലാളികളെയും മോചിപ്പിച്ചു. ഇവര്‍ കഴിഞ്ഞ ദിവസം അതാത് രാജ്യങ്ങളില്‍ മടങ്ങിയെത്തി.

Related Articles

Back to top button