തിരുവനന്തപുരം : പേരൂര്‍ക്കട കുറവന്‍കോണത്ത് യുവതിയെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതിയെന്നു സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്. ഞായറാഴ്ച പകലാണ് വിനീത കുത്തേറ്റ് മരിക്കുന്നത്. കരുതിക്കൂട്ടി നടത്തിയ കൊലപാതകമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.
വിനീത കടയില്‍ ഒറ്റയ്ക്കാണെന്ന് അറിയുന്നവര്‍ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് സംശയം. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
നെടുമങ്ങാട് കരിപ്പൂര്‍ വാണ്ട ചാരുവള്ളിക്കോണത്തിനു സമീപം കുന്നുംപുറത്തു വീട്ടില്‍ രാഗിണിയുടെയും വിജയന്റെയും മകള്‍ വിനീത വിജയന്‍ (38) ആണ് കൊല്ലപ്പെട്ടത്
കഴുത്തില്‍ മൂന്ന് കുത്തുകളേറ്റ നിലയിലായിരുന്നു. ചോരവാര്‍ന്നാണ് മരണം സംഭവിച്ചത്.കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ടാര്‍പോളിന്‍ കൊണ്ടു മൂടിയിട്ട നിലയിലായിരുന്നു.
റോഡരികിലുള്ള ടാബ്‌സ് ഗ്രീന്‍ടെക് അഗ്രി ക്ലിനിക് ജീവനക്കാരിയായിരുന്നു വിനീത.3 ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെങ്കിലും ഞായറാഴ്ച ഒരാള്‍ മാത്രമേ ഉണ്ടാകാറുള്ളൂ. വിനീതയ്ക്കായിരുന്നു ഇന്നലത്തെ ഡ്യൂട്ടി.
ചെടി വാങ്ങാന്‍ എത്തിയവര്‍ കടയില്‍ ആരെയും കണാതായതോടെ ഉടമ തോമസ് മാമനെ വിളിച്ചു വിവരം പറയുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. ഇദ്ദേഹം വിനീതയുടെ ഫോണില്‍ പലവതണ വിളിച്ചെങ്കിലും എടുത്തില്ല.കടയ്ക്കു സമീപം താമസിക്കുന്ന മറ്റൊരു ജീവനക്കാരിയെ ഇവിടേക്കു പറഞ്ഞയച്ചു. അവരാണ് മൃതദേഹം ആദ്യം കണ്ടത്. നഴ്സറിയുടെ ഇടതുഭാഗത്തെ ഇടുങ്ങിയ സ്ഥലത്താണ് വിനിതയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി സ്ഥലത്ത് പരിശോധന നടത്തി.
റോഡിനോടു ചേര്‍ന്ന ഒറ്റനില വീട്ടിലാണു സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണ കാരണം.
വിനീതയെ അടുത്തറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കടയില്‍ യുവതി തനിച്ചാണെന്നു ബോധ്യമുള്ള ആള്‍ ആയുധവുമായി എത്തി കരുതിക്കൂട്ടി ആക്രമിച്ചതാണെന്നു പൊലീസ് സംശയിക്കുന്നു.
വിനീതയുടെ കഴുത്തില്‍ കിടന്ന 4 പവന്റെ സ്വര്‍ണമാല കാണാനില്ലെന്നു ബന്ധുക്കള്‍ മൊഴി നല്‍കി. അതേസമയംക്യാഷ് കൗണ്ടറില്‍ നിന്നുള്ള പണം നഷ്ടമായിട്ടില്ല.
വിനീതയുടെ ഭര്‍ത്താവ് പത്തനംതിട്ട ഗവി സ്വദേശി സെന്തില്‍ കുമാര്‍ രണ്ടു വര്‍ഷം മുന്‍പാണു മരിച്ചത്. 9 മാസം മുന്‍പാണ് വിനീത ഈ സ്ഥാപനത്തില്‍ ജോലിക്കു കയറിയത്. മക്കള്‍: അക്ഷയ് കുമാര്‍, അനന്യ കുമാര്‍