സിന്ധുമോൾ. ആർ
അടുത്ത വര്‍ഷത്തോടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്രസര്‍ക്കാര്‍ നീക്കം . 2021-22 വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ കാര്‍ഷിക വായ്പാ ലക്ഷ്യം ഏകദേശം 19 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.അതെ സമയം നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 15 ലക്ഷം കോടി കാര്‍ഷിക വായ്പാ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. ഇത്തവണ 2021-22ല്‍ ലക്ഷ്യം 19 ലക്ഷം കോടി ആയി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
“നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (എന്‍ബിഎഫ്സി) സഹകരണ സംഘങ്ങളും കാര്‍ഷിക വായ്പാ രംഗത്ത് സജീവമാണ്. നബാര്‍ഡ് റീഫിനാന്‍സ് സ്കീം കൂടുതല്‍ വിപുലീകരിക്കും. 2020-21 വര്‍ഷത്തെ കാര്‍ഷിക വായ്പാ ലക്ഷ്യം 15 ലക്ഷം കോടി രൂപയാണ്,” 2020-21 ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി .
കാര്‍ഷിക മേഖലയിലേക്കുളള വായ്പകള്‍ സ്ഥിരമായി വര്‍ദ്ധിച്ച് വരുകയാണ്, ഓരോ സാമ്പത്തിക വര്‍ഷവും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തെക്കാള്‍ ഉയര്‍ന്ന തോതില്‍ വായ്പാ വിതരണം നടക്കാറുളളതായി സര്‍ക്കാര്‍ കണക്കുകള്‍ വിലയിരുത്തുന്നു . 2017-18 ല്‍ 11.68 ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്ക് നല്‍കി, ആ വര്‍ഷം നിശ്ചയിച്ചിരുന്ന 10 ലക്ഷം കോടി ലക്ഷ്യത്തേക്കാള്‍ വളരെ ഉയര്‍ന്ന വിതരണ തോതാണിത്.