സിന്ധുമോൾ. ആർ
മുംബൈ: കോവിഡിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ലോകം. കായിക മേഖലയും ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. ടൂര്‍ണമെന്റുകളെല്ലാം ആരംഭിച്ചെങ്കിലും ഇന്ത്യയില്‍ മത്സരങ്ങള്‍ നേരിട്ട് കാണാന്‍ ആരാധകര്‍ക്ക് ഇതുവരെ അവസരമുണ്ടായിരുന്നില്ല. ഇപ്പോള്‍ കായിക മേഖലയും പൂര്‍ണമായി അണ്‍ലോക്കിങ്ങിലേക്ക് കടക്കുകയാണെന്ന സീചന നല്‍കി ബിസിസിഐ. ഇതിന്റെ ഭാഗമായി കാണികളെയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കാനാണ് ബിസിസിഐ ഒരുങ്ങുന്നത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് മത്സരം കാണാന്‍ ആരാധകര്‍ക്ക് അനുമതി നല്‍കും. ഫെബ്രുവരി 24 മുതല്‍ 28 വരെ അഹമ്മദാബാദിലെ നവീകരിച്ച മെട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ഇവിടേയ്ക്ക് കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ബിസിസിഐ സ്റ്റേഡയങ്ങളിലേക്ക് കാണികളെ പ്രവേശിപ്പിക്കാനൊരുങ്ങുന്നത്. 2019 നവംബറില്‍ നടന്ന ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടമാണ് അവസാനമായി കാണികളെ ഉള്‍ക്കൊള്ളിച്ച് ഇന്ത്യയില്‍ നടന്ന മത്സരം.
ഫെബ്രുവരി അഞ്ചിനാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ആദ്യ മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കുമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഹമ്മദാബദില്‍ തന്നെ നടക്കുന്ന രണ്ടാം മത്സരത്തില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന കാര്യം വ്യക്തമല്ല. നവീകരിച്ച അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിലായിരിക്കും രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കുക. പൂനെ ഏകദിന മത്സരങ്ങള്‍ക്ക് വേദിയാകുമ്ബോള്‍ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ ചെന്നൈയിലാണ് സംഘടിപ്പിക്കപ്പെടുന്നത്. മൂന്ന് ഏകദിന മത്സരവും നാല് ടെസ്റ്റും അഞ്ച് ടി20 പോരാട്ടങ്ങളും ഉള്‍പ്പെടുന്നതാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം.