ശ്രീരാമന്റെ ജീവിതത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കാനായി രാജ്യമൊട്ടാകെ ശ്രീരാമ സ്തംഭം സ്ഥാപിക്കുമെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. അയോദ്ധ്യ മുതല്‍ രാമേശ്വരം വരെ 290 ശ്രീരാമ സ്തംഭങ്ങളാകും സ്ഥാപിക്കുക. വനത്തിലേക്കുള്ള യാത്രയ്‌ക്കിടെ രാമൻ സന്ദര്‍ശിച്ച എല്ലാ സ്ഥലങ്ങളെയുമാകും തൂണുകള്‍ അടയാളപ്പെടുത്തുക.
അയോദ്ധ്യയിലെ മണിപര്‍ബത്തിലാകും ആദ്യ തൂണ്‍ സ്ഥാപിക്കുക. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന പിങ്ക് മണല്‍ക്കല്ലില്‍ കൊത്തിയെടുത്ത ആദ്യ പ്രതിഷ്ഠ 27-ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ ശബരിമല ഗ്രാമത്തിലെ ശബരി ആശ്രമത്തിലും ശ്രീരാമ സ്തംഭം സ്ഥാപിക്കും. ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നാണ് ഐതീഹ്യം. ഓരോ തൂണിലും വാല്‍മീകി രാമായണത്തിലെ ഈരടികള്‍ ഉണ്ടായിരിക്കും. സന്ദര്‍ശിച്ച സ്ഥലത്തെയും അതിന്റെ പ്രാധാന്യത്തെയും സൂചിപ്പിക്കുന്നതായിരിക്കും ഈരടികള്‍. ഭാവി തലമുറയെ ശ്രീരാമന്റെ ജീവിതത്തെ കുറിച്ച് ബോധവാന്മാരാക്കാനുള്ള വിലമതിക്കാനാവത്ത സംഭാവന ആയിരിക്കും സ്തംങ്ങളെന്ന് ചമ്പത് റായ് പറഞ്ഞു.
100 മുതല്‍ 120 ചതുരശ്രയടി സ്ഥലത്താകും തൂണുകള്‍ സ്ഥാപിക്കുക. ഡല്‍ഹിയിലെ അശോക് സിംഗാര്‍ ഫൗണ്ടേഷനാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ദക്ഷിണേന്ത്യയില്‍ ശബരിമലയ്‌ക്ക് പുറമേ ധനുഷ്‌കോടിയിലെ രാമസേതുവിലും തെലങ്കാനയിലെ തുംഗഭദ്ര നദിയുടെ തീരത്തും തൂണുകള്‍ സ്ഥാപിക്കും.