കൊച്ചി : സംസ്ഥാനത്തെ ക്യാമ്പസുകൾ ലഹരിമുക്തമാക്കാൻ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. ലഹരി ഉപയോഗം തടയാൻ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. മൂന്ന് മാസത്തിനുള്ളിൽ നിർദ്ദേശങ്ങൾ നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവ്. ക്യാമ്പസുകളിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ കോട്ടയം മുൻ ജില്ലാ പോലീസ് മേധാവി എൻ. രാമചന്ദ്രൻ ഐപിഎസ് നൽകിയ പരാതിയിലാണ് കോടതി നടപടി.
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയാൻ ക്യാമ്പസ് പോലീസ് യൂണിറ്റ് രൂപീകരിക്കണം. കോളേജുകളിലടക്കം സ്ഥിരം പരിശോധനകൾക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. ലഹരി ഉപയോഗത്തിനെതിരെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ബോധവത്കരണം നടത്തണം. ക്യാമ്പസുകളിൽ വിദ്യാർത്ഥികൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പോലീസിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് അയവ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു.
ക്യാമ്പസിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. 400 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി ഉപയോഗം സജീവമാണെന്നാണ് റിപ്പോർട്ടിലുള്ളത്. വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ശക്തമായ നടപടിയെടുക്കാൻ കഴിയാത്തത് വെല്ലുവിളിയാണെന്നും കോടതി കുറ്റപ്പെടുത്തി.