തിരുവനന്തപുരം: കാലിത്തീറ്റയിൽ മായം കലർത്തുന്നവർക്കെതിരെ നിയമം കൊണ്ടുവരാനൊരുങ്ങി കേരളം. ഓർഡിനൻസിന്റെ കരട് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. ദി കേരള ലൈവ് സ്റ്റോക്ക്, പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്‌സ്ചർ റഗുലേഷൻ ഓഫ് മാനുഫാക്ചർ ആൻഡ് സെയിൽ എന്ന പേരിലാണ് ഓർഡിനൻസ് ഇറക്കിയത്.
കാലിത്തീറ്റയിലും കോഴിത്തീറ്റയിലും മായം കലർത്തിയതായി കണ്ടെത്തിയാൽ 50,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയായി ഈടാക്കും. ഇതിന് പുറമെ, കാലിത്തീറ്റ വിപണനക്കാരുടെ ലൈസൻസും റദ്ദാക്കും. ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനാണ് ഓർഡിനൻസിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്.
കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം എന്നിവയുടെ നിർമ്മാണവും വിതരണവും നിയന്ത്രണത്തിലാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത്തരം ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റിന് പുറത്ത് സാമഗ്രികൾ എന്തൊക്കെയാണെന്നും എത്ര അളവിലാണ് ഉപയോഗിച്ചിട്ടുള്ളതെന്നും രേഖപ്പെടുത്തും.