ഇറ്റാനഗർ: അരുണാചൽപ്രദേശിൽ അനീനി ജില്ലയിലെ വനമേഖലയിലുണ്ടായ കാട്ടുതീ അണയ്ക്കാൻ ഇന്ത്യൻ സൈന്യം ശ്രമം ആരംഭിച്ചു. കൊയ്‌ലാ ബസ്തി മേഖലയിൽ പടർന്നു പിടിച്ച കാട്ടുതീ അണയ്ക്കുന്നതിന് വേണ്ടിയാണ് സൈന്യം പരിശ്രമം ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിന് അടിയന്തര സഹായം നൽകാനാണ് ഇന്ത്യൻ സൈന്യം രംഗത്തെത്തിയത്.
ഫെബ്രുവരി 11 വൈകുന്നേരത്തോടെയാണ് കൊയ്‌ലാബസ്തി വനമേഖലയിൽ കാട്ടുതീ പടർന്നു പിടിക്കാൻ തുടങ്ങിയത്. തുടർന്ന് തീ പർവ്വത മേഖലകളിലേക്ക് പടർന്നു പിടിക്കുകയായിരുന്നു. സ്പീർ കോർപ്പ്‌സിനെയാണ് തീ നിയന്ത്രണ വിധേയമാക്കാനായി പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.
മണിക്കൂറുകൾ നീണ്ട പ്രയ്ത്‌നത്തിന്റെ ഫലമായി തീ നിയന്ത്രണ വിധേയമാക്കാൻ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. പൂർണ്ണമായും തീ അണക്കാൻ കഴിഞ്ഞില്ലെങ്കിലും സൈന്യത്തിന്റെ അടിയന്തര ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്. വനസമ്പത്് അഗ്നിക്കിരയാക്കാതെ സംരക്ഷിക്കാൻ സൈന്യത്തിന് കഴിഞ്ഞുവെന്നും സൈനികരുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.