ന്യൂഡൽഹി: കൊറോണ രാജ്യത്തിന്റെ ആരോഗ്യ മേഖലയിലെ സാദ്ധ്യതകൾ ശക്തിപ്പെടുത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർദ്ധൻ. രാജ്യം ഒരു പ്രതിസന്ധിയെ അവസരമാക്കി മാറ്റി. കൊറോണ പ്രതിരോധത്തിലും വാക്‌സിനേഷനിലും രാജ്യം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ലാബിൽ നിന്ന് 2,500 ലാബുകളിലേക്ക് രാജ്യം മെച്ചപ്പെട്ടവെന്നും ഹർഷ് വർദ്ധൻ പറഞ്ഞു. ‘എല്ലാവർക്കും ആരോഗ്യം’ എന്ന സ്വപ്നം ലോകത്ത് സാധ്യമാക്കുന്നതിനുള്ള മാതൃക ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുമെന്ന് താൻ വിശ്വസിക്കുന്നു. കൊറോണയ്‌ക്കെതിരെയുള്ള രാജ്യത്തിന്റെ കൂട്ടായ പ്രവർത്തനം ലോകത്തിന് അനുകരിക്കാവുന്ന മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ മാർച്ചിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 50 വയസിന് മുകളിൽ ഉള്ളവർക്കാണ് വാക്‌സിൻ നൽകുക. നിലവിൽ രണ്ടാം ഘട്ട വാക്‌സിനേഷനാണ് രാജ്യത്ത് നടക്കുന്നത്. ജനുവരി 16 നാണ് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിച്ചത്. ഒന്നാം ഘട്ട വാക്‌സിനേഷനിൽ ഒരു കോടിയോളം ആരോഗ്യപ്രവർത്തകർക്കാണ് കുത്തിവെയ്പ്പ് നടത്തുന്നത്.