IndiaLatest

കറിക്കത്തിക്ക് ഭാര്യയുടെ കഴുത്തറുത്തു,

“Manju”

ചെന്നൈ: ഭാര്യയെ കറിക്കത്തികൊണ്ട് കഴുത്തറുത്ത് കൊന്നശേഷം മരണം ഉറപ്പാക്കാന്‍ ശരീരത്തിലൂടെ കാര്‍ പലതവണ കയറ്റിയിറക്കി. ചെന്നൈ ഡിണ്ടിവനം സ്വദേശി ഡോ.ഗോകുല്‍ കുമാറാണ് ഭാര്യ കീര്‍ത്തനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് ക്രൂരകൊലപാതകത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.
നഗരത്തില്‍ ഒരു സ്വകാര്യ ആശുപ്രതിയിലെ ഡോക്ടറാണ് ഗോകുല്‍. സ്വകാര്യ സ്ഥാപനത്തില്‍ എച്ച്‌ ആര്‍ മാനേജരാണ് കീര്‍ത്തന. മൂന്നു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ലോക്ഡൗണ്‍ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടര്‍ നിര്‍ത്തി. ലോക്ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും ജോലിക്കുപോകാനില്ലെന്ന നിലപാടിലായിരുന്നു ഗോകുല്‍. ഇതു സംബന്ധിച്ച്‌ ദമ്ബതികള്‍ വഴക്ക് പതിവായിരുന്നു. തുടര്‍ന്ന് കീര്‍ത്തനയും ഗോകുലും മേല്‍ മര്‍വ്വത്തൂരിലെ കീര്‍ത്തനയുടെ വീട്ടിലേക്കു താമസം മാറ്റി.പക്ഷേ, കലഹം വീണ്ടും തുടങ്ങി. ഇതിനിടെ ഇവരും വിവാഹമോചനത്തിന് കോടതിയെ സമീപിക്കാനുളള നടപടികളും തുടങ്ങി.
കഴിഞ്ഞദിവസം വൈകിട്ട് ജോലിക്കുപോകാത്തതിനെച്ചൊല്ലി ഇരുവരും വഴക്കുതുടങ്ങി. കലിമൂത്ത ഗോകുല്‍ അടുക്കളയില്‍ നിന്ന് കറിക്കത്തിയെടുത്ത് കീര്‍ത്തനയെ ആക്രമിക്കുകയായിരുന്നു. കഴുത്ത് വെട്ടേറ്റു തൂങ്ങി. ബഹളം കേട്ട് ഓടിയെത്തിയ കീര്‍ത്തനയുടെ മാതാപിതാക്കളെയും ഗോകുല്‍ ആക്രമിച്ചു. എന്നിട്ടും ദേഷ്യമടങ്ങാത്ത ഗോകുല്‍ കീര്‍ത്തനയുടെ മുടിയില്‍ പിടിച്ചുവലിച്ച്‌ പുറത്തേക്കുകൊണ്ടുപോയി. തന്റെ കാര്‍ പലതവണ കീര്‍ത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി. തുടര്‍ന്ന് കാറുമായി രക്ഷപെട്ടു. ഇതെല്ലാം കണ്ട് ഞെട്ടിവിറച്ചുനില്‍ക്കാനേ കീര്‍ത്തനയുടെ മാതാപിതാക്കള്‍ക്ക് ആയുളളൂ. അയല്‍ക്കാര്‍ വിവരം നല്‍കിയതനുസരിച്ച്‌ എത്തിയ പൊലീസ് കീര്‍ത്തനയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷപെട്ട ഗോകുലിനെ ചെന്നൈ -തിരുച്ചിറപ്പളളി ദേശീയപാതയില്‍ ആര്‍തുര്‍ ടോള്‍ പ്ലാസയ്ക്കു സമീപം കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ നിലയില്‍ കണ്ടെത്തി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button