മോദിയുടെ ഭരണം പൂർത്തിയാകുന്നത് വരെ പ്രതിഷേധം നടത്തും : നരേന്ദ്ര ടികായത്ത്
ന്യൂഡൽഹി : മോദി സർക്കാരിന്റെ ഭരണം പൂർത്തിയാകുന്നത് വരെ ഡൽഹി അതിർത്തിയിൽ പ്രതിഷേധം തുടരുമെന്ന് രാകേഷ് ടികായത്തിന്റെ ജേഷ്ഠൻ നരേന്ദ്ര ടികായത്ത്. പ്രതിഷേധത്തിന്റെ മറവിൽ ടികായത്ത് കുടുംബം പണം തട്ടിയെന്നുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് നരേന്ദ്ര ടികായത്ത് പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നരേന്ദ്ര ടികായത്ത് ഇക്കാര്യം അറിയിച്ചത്.
35 വർഷങ്ങളായി തങ്ങൾ പ്രക്ഷോഭങ്ങൾ കാണുകയും അതിന്റെ ഭാഗമാകുകയും ചെയ്യുന്നവരാണ്. ഈ സർക്കാർ പ്രതിഷേധങ്ങൾ കണ്ടിട്ടില്ലെന്നും ഇപ്പോൾ പ്രതിഷേധക്കാർ നടത്തുന്ന സമരത്തെ സർക്കാരിന് തകർക്കാനാകില്ലെന്നും ടികായത്ത് പറഞ്ഞു. മോദി സർക്കാരിന് മൂന്നര വർഷം മാത്രമാണ് കാലാവധിയെന്നും ആവശ്യമെങ്കിൽ അത് തീരുന്നത് വരെ പ്രതിഷേധം നടത്താൻ തയ്യാറാണെന്നും ടികായത് വ്യക്തമാക്കി.
അതിർത്തിയിൽ പ്രതിഷേധം നടത്തുന്നതിന്റെ മറവിൽ സംഘടനകൾ പണം കൈപ്പറ്റുന്നുണ്ടെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. രാകേഷ് ടികായത്തിനും കുടുംബത്തിനും കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നുളള വിവരങ്ങളാണ് പുറത്തുവന്നത്. മുസാഫർനഗർ, ലളിത്പൂർ,ഝാൻസി, ലക്ഷ്മിപൂർ ഖേരി, ബിജ്നോർ, ബദദോൻ, ഡൽഹി, നോയിഡ, ഗാസിയാബാദ്, ഡെറാഡൂൺ, റൂർക്കി, ഹരിദ്വാർ, മുംബൈ എന്നിവയുൾപ്പെടെ 13 നഗരങ്ങളിൽ രാകേഷ് ടികായത്തിന് ആസ്തി ഉണ്ട്.