InternationalLatest
വൈറ്റ് ഹൗസിലെത്തിയ ആളെ ആക്രമിച്ചു; ബൈഡന്റെ വളർത്തുനായയെ കുടുംബവീട്ടിലേക്ക് തിരിച്ചയച്ചു
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെയും പത്‌നി ജിൽ ബൈഡന്റെയും സംരക്ഷകനായിരുന്ന വളർത്തുനായയെ വൈറ്റ് ഹൗസിൽ നിന്ന് തിരിച്ചയച്ചു. വൈറ്റ് ഹൗസിലെത്തിയ ആളെ ആക്രമിച്ചതിന്റെ പേരിലാണ് നായയെ ഡെലാവെയറിലെ ബൈഡന്റെ കുടുംബവീട്ടിലേക്ക് മാറ്റിയത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയും ഇക്കാര്യം സ്ഥിരീകരിച്ചു.
മേജർ എന്ന് പേരുളള ജർമൻ ഷെപ്പേർഡ് ഇനത്തിൽപെട്ട നായയെയാണ് തിരിച്ചയച്ചത്. മൂന്ന് വയസുകാരനാണ് മേജർ. അപരിചിതനെ കണ്ട ആശയക്കുഴപ്പത്തിനാലാണ് ആക്രമിച്ചതെന്നും പരിക്ക് നിസാരമാണെന്നും വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു. എന്നാൽ ആരെയാണ് ആക്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.
രണ്ട് വളർത്തുനായകളാണ് ബൈഡനുള്ളത്. 2018 നവംബറിൽ ഡെലാവറിലെ അനിമൽ ഷെൽട്ടറിൽ നിന്നാണ് മേജറിനെ ബൈഡനും കുടുംബവും ദത്തെടുത്തത്. ബൈഡൻ പ്രസിഡന്റ് പദവിയിലെത്തിയതോടെ മേജറിനെക്കുറിച്ചും യുഎസ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
ബൈഡന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഒരാഴ്ച പിന്നിടുമ്പോഴാണ് മേജറിനെയും ഒപ്പമുണ്ടായിരുന്ന ചാംപ് എന്ന നായയെയും വൈറ്റ് ഹൗസിലേക്ക് കൊണ്ടുവന്നത്. ചാംപിന് 13 വയസുളളതിനാൽ മേജറിനെ സുരക്ഷാ നായയയെന്നായിരുന്നു ബൈഡനും കുടുംബവും വിശേഷിപ്പിച്ചിരുന്നത്.