Uncategorized
കൊറോണ വ്യാപനം രൂക്ഷം: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ലോക്ഡൗൺ ഏർപ്പെടുത്തി
മുബൈ: കൊറോണ രോഗ വ്യാപനം രൂക്ഷമായതിനെ തുടർന്ന് മഹാരാഷ്ട്രയിലെ നാഗ്പുരിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മാർച്ച് 15 മുതൽ 21 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. നാഗ്പുർ പോലീസ് കമ്മീഷ്ണറേറ്റിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ലോക്ഡൗൺ. പാൽ, പച്ചക്കറി, തുടങ്ങിയ അവശ്യ സർവ്വീസുകൾ പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ലോക്ഡൗൺ ഒഴിവാക്കാൻ കഴിയാത്ത ചില പ്രദേശങ്ങൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ അവയേതൊക്കെയാണെന്നതിൽ തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. പുതിയ രോഗികളുടെ എണ്ണം സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ തയ്യാറാകുന്നത്. അതേസമയം കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം വീണ്ടും മഹാരാഷ്ട്രയിലെത്തും.
പത്ത് ദിവസത്തിനുള്ളിൽ കൊറോണ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി അസ്ലം ഷെയ്ക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,659 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1750 കേസുകളും നാഗ്പുരിലാണ്. രാജ്യത്തെ ആകെ രോഗികളിൽ 60 ശതമാനവും മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്.