കൊച്ചി : ഹൃദയമുള്‍പ്പെടെ ആന്തരിക അവയവങ്ങള്‍ സ്ഥാനം തെറ്റിയ നിലയില്‍ ജനിച്ച നവജാത ശിശുവിന് ശസ്ത്രക്രിയയിലൂടെ പുതുജീവൻ സമ്മാനിച്ച് ആസ്റ്റർ മെഡിസിറ്റി . കരള്‍ ഇടതുഭാഗത്ത്, കുടലും ഹൃദയവും വലത് ഭാഗത്ത് ഇതിന് പുറമേ ഹൃദയത്തിന്റെ ആന്തരികഭിത്തിയില്‍ നിരവധി ദ്വാരങ്ങളും ഇത്തരത്തിലായിരുന്നു കുഞ്ഞിന്റെ ജനനം .
ഇസിജി പരിശോധനയില്‍ കുഞ്ഞിന്റെ ഹൃദയത്തില്‍ പൂര്‍ണ തോതില്‍ ബ്ലോക്കുണ്ടായിരുന്നു. കൂടാതെ ഹൃദയമിടിപ്പ് മിനിറ്റില്‍ 40 എന്ന നിരക്കിലായിരുന്നു. മിനിറ്റില്‍ 110 മുതല്‍ 140 എന്നതാണ് സാധാരണനിലയില്‍ നവജാതശിശുക്കളുടെ ഹൃദയമിടിപ്പ് നിരക്ക്.
ഹൃദയമിടിപ്പ് കുറയുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും സുപ്രധാന അവയവങ്ങളിലേക്കുള്ള രക്തവിതരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു . കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഹൃദയത്തില്‍ അടിയന്തരമായി പേസ്മേക്കര്‍ ഘടിപ്പിക്കുകയെന്നതായിരുന്നു ഏക പോംവഴി. തുടർന്നാണ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. അമിതോസ് സിംഗ് ബെയ്ദ്വാന്‍ പേസ്മേക്കർ നിർദേശം വച്ചത്.
തുടർന്ന് ആസ്റ്ററിലെ പീഡിയാട്രിക് കാര്‍ഡിയോവാസ്‌കുലര്‍ ആന്‍ഡ് തൊറാസിക് സര്‍ജന്‍ ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തില്‍ പീഡിയാട്രിക് കാര്‍ഡിയോജിസ്റ്റ്, നിയോനാറ്റോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍, അനസ്‌തീസിയ ടീം എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘമാണ് ഒരു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചത്. പേസ്മേക്കര്‍ ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞിന്റെ ഹൃദയതാളം സാധാരണനിലയിലായി. മിനിറ്റില്‍ 120 എന്ന നിരക്കിലേയ്ക്കു ഹൃദയമിടിപ്പ് മെച്ചപ്പെട്ടു. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തു.
കുഞ്ഞിന്റെ മറ്റ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുടര്‍ ചികിത്സകള്‍ ആവശ്യമാണ്. മൂന്നു മാസം പ്രായമാകുമ്പോള്‍ മറ്റൊരു ശസ്ത്രക്രിയ കൂടി വേണ്ടി വരുമെന്ന് ഡോ. അമിതോസ് സിങ് പറഞ്ഞു.