India
ഖുറാനിലെ വരികൾ നീക്കം ചെയ്യണമെന്ന ഹർജി; വസീം റിസ്വിക്കെതിരെ പ്രതിഷേധം
ഹൈദരാബാദ്: യുപി ഷിയ സെൻട്രൽ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യിദ് വസീം റിസ്വിക്കെതിരെ ഹൈദരാബാദിൽ പ്രതിഷേധം. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ഖുറാൻ വരികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് റിസ്വി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിനെതിരെയാണ് ഹൈദരാബാദിൽ പ്രതിഷേധം ഉണ്ടായത്.
മൈദാൻ-ഇ-ഖദീർ ദാറുൽ-ഷിഫയിൽ സംഘടിപ്പിച്ച താഹാഫസ്-ഇ-ഖുറാൻ ആൻഡ് ഷിയ സുന്നി ഇത്തെഹാദ് റാലിയിൽ സുന്നി വിഭാഗത്തിലെയും ഷിയ വിഭാഗത്തിലെയും മതപുരോഹിതർ പങ്കെടുത്തു. വിശുദ്ധ ഖുറാനെ ആക്രമിച്ച റിസ്വിയുടെ നടപടിയെ മതനേതാക്കൾ അപലപിച്ചു. ഇത്തരം പ്രസ്താവനകൾ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്നും സുന്നി, ഷിയ നേതാക്കൾ വ്യക്തമാക്കി.
ഖുറാനിലെ 26 സൂക്തങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ 12നാണ് വസീം റിസ്വി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഈ വാക്യങ്ങൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇവയെല്ലാം ആദ്യ മൂന്നു ഖലീഫമാർ ഖുറാനിൽ ചേർത്തതാണെന്നും റിസ്വി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അധികാരമുറപ്പിക്കൽ മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും റിസ്വി ആരോപിച്ചു. ഇതിനെതിരേ തീവ്ര ഇസ്ലാമിസ്റ്റുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.