ന്യൂഡൽഹി : മൊബൈൽ ഫോൺവഴി പാക് ഭീകരർക്ക് സഹായം നൽകിയ കേസിൽ ഭീകരൻ ഷേർ അലിക്കെതിരായ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. എൻഐഎയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ അന്വേഷണം ജമ്മു കശ്മീർ പോലീസിനായിരുന്നു.
ഇന്ത്യയിൽ എത്തുന്ന ഭീകരർക്ക് വാട്‌സ് ആപ്പിലൂടെ ഷേർ സൗകര്യങ്ങൾ ഒരുക്കി നൽകിയെന്നാണ് കണ്ടെത്തൽ. കുവൈറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷേർ ഇപ്പോൾ ഇന്ത്യയിൽ ജയിൽവാസം അനുഭവിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനായി കശ്മീരിലെത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
ജമ്മു കശ്മീരിൽ തങ്ങി കൂടുതൽ ആളുകളെ ഭീകര സംഘടനയിലേക്ക് ആകർഷിക്കുകയായിരുന്നു ഷേറിന്റെ ലക്ഷ്യം. ഇതിനിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വലിയ സംഘം ഇയാൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്.
ജമ്മു കശ്മീർ സ്വദേശിയായ ഷേർ 2019 ലാണ് ജോലി ലഭിച്ചതിനെ തുടർന്ന് കുവൈറ്റിലേക്ക് പോയത്. ഇവിടെയെത്തിയ ഷേർ സാമൂഹ്യ മാദ്ധ്യമം വഴി പാക് ഭീകര സംഘടനകളുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.