ചണ്ഡീഗഢ് : മംഗല്യദോഷം മാറാൻ 13 കാരനായ വിദ്യാർത്ഥിയെ അദ്ധ്യാപിക വിവാഹം ചെയ്തു . പഞ്ചാബിലെ ജലന്ധർ ബസ്തി ബവാഖേലിലാണ് സംഭവം.
ട്യൂഷനായി വിദ്യാർത്ഥിയെ ഒരാഴ്ച വീട്ടിൽ താമസിപ്പിക്കണമെന്ന് അദ്ധ്യാപിക കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. ഇതനുസരിച്ചാണ് കുട്ടി അദ്ധ്യാപികയുടെ വീട്ടിൽ താമസിച്ചത്. ഇതിനിടെയാണ് വിവാഹവും മറ്റു ചടങ്ങുകളും നടന്നത്. വിവാഹചടങ്ങുകൾക്ക് ശേഷം അദ്ധ്യാപിക വളകൾ ഉടച്ച് സ്വയം വിധവയായി പ്രഖ്യാപിച്ചു. പിന്നാലെ പ്രതീകാത്മക അനുശോചന ചടങ്ങുകളും നടത്തി.
എന്നാൽ ഒരാഴ്ച കഴിഞ്ഞ് കുട്ടി തന്റെ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് ഇക്കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. 13 കാരനെ തടവിലാക്കി വിവാഹം നടത്തിയതിന് പുറമെ വീട്ടുജോലികൾ ചെയ്യിപ്പിച്ചതായും പരാതിയിലുണ്ടായിരുന്നു.
എന്നാൽ വിദ്യാർത്ഥിയുടെ കുടുംബം നൽകിയ പരാതി അദ്ധ്യാപികയുടെ സമ്മർദത്തെ തുടർന്ന് പിന്നീട് പിൻവലിച്ചു.