മീററ്റ് : വിവാഹ വിരുന്നിനുള്ള റൊട്ടിയിൽ തുപ്പിയിട്ട പാചകക്കാരനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ്. മാവിലേയ്ക്ക് തുപ്പിക്കൊണ്ട് തന്തൂരി റൊട്ടിയുണ്ടാക്കിയ സംഭവത്തിൽ നൗഷാദ് എന്ന സുഹൈലിനെ യുപി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ ബന്ധുക്കൾ ജാമ്യത്തിനായി ശ്രമിച്ചതോടെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തത്.
പ്രതിയെ പുറത്തുവിട്ടാൽ ഈ പ്രവൃത്തി വീണ്ടും ആവർത്തിക്കുമെന്ന് ബോധ്യമായതോടെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തിയത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നിർദ്ദേശപ്രകാരമാണിത്.
കഴിഞ്ഞ ഫെബ്രുവരി 16 ന് അരോമ ഗാർഡനിൽ നടന്ന വിവാഹ ചടങ്ങിനിടെയാണ് സുഹൈൽ മാവിൽ തുപ്പിക്കൊണ്ട് റൊട്ടിയുണ്ടാക്കിയത്. ഈ വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. മാവ് കുഴച്ച് പരത്തിക്കഴിഞ്ഞ് റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുൻപ് ഇയാൾ അതിൽ തുപ്പിയിരുന്നു എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
എന്നാൽ ഈ പ്രവൃത്തി ആരംഭിച്ചിട്ട് എത്രകാലമായി എന്ന് ചോദിച്ച പോലീസ് ഉദ്യോഗസ്ഥരോട് 10-15 വർഷമായി എന്നാണ് സുഹൈൽ മറുപടി പറഞ്ഞത്. ഇതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.