ഇന്ന് അന്താരാഷ്ട്ര പ്രകാശദിനം . യുനെസ്കോ മേയ് 16 അന്താരാഷ്ട്ര പ്രകാശദിനമായി ആചരിക്കുകയാണ് . സര്‍വചരാചരങ്ങളുടെ ജീവിതത്തിലും സര്‍വ സംസ്‌കാരങ്ങളുടെ ഉത്ഭവത്തിലും നിലനില്‍പ്പിലും പ്രകാശത്തിന്റെ സ്വാധീനം കണക്കിലെടുത്താണ് ദിനാചരണം.
സസ്യങ്ങള്‍ക്ക് ആഹാരം പാകംചെയ്യാന്‍ പ്രകാശം വേണം സസ്യങ്ങൾ തിന്ന് ജീവിക്കുന്ന മൃഗങ്ങള്‍ക്കും പ്രകാശം അനിവാര്യമാണ്. മനുഷ്യന്റെ നിലനില്‍പ്പ് തീരുമാനിക്കുന്നത് പ്രകാശമാണ്.
സൂര്യപ്രകാശത്തിലെ വിറ്റാമിന്‍ ഡി ഇല്ലാതെ മനുഷ്യന് ജീവിക്കാന്‍ പറ്റില്ല. പ്രകാശം ഇല്ലെങ്കില്‍ കണ്ണിന്റെ ഉപയോഗം ഇല്ലാതാകും. ഭൂമി കൂടുതല്‍ തണുത്തുപോകാതെ സൂക്ഷിക്കുന്നത് പ്രകാശമാണ്. സസ്യങ്ങളെയും മൃഗങ്ങളെയും പകല്‍സമയം പ്രവര്‍ത്തനക്ഷമമാക്കാനും രാത്രി വിശ്രമിക്കാനും ഒരുക്കുന്ന ശരീരത്തിലെ ക്ലോക്കിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും പ്രകാശംതന്നെ.
തിയോഡര്‍ മെയ്മാന്‍ ലേസറിന്റെ വിജയകരമായ പരീക്ഷണം നടത്തിയത് 1960 മേയ് 16-നാണ്. അതുകൊണ്ടാണ് മേയ് 16 യുനെസ്‌കോ പ്രകാശദിനമായി തിരഞ്ഞെടുത്തത്.
ദിനാചരണത്തിനുപിന്നില്‍ കൊല്ലം സ്വദേശിയായ പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്‍ പ്രൊഫ. പി.വിവേകാനന്ദനും പങ്കുണ്ട്. 2015-ല്‍ അന്താരാഷ്ട്ര പ്രകാശവര്‍ഷത്തോടനുബന്ധിച്ച് റോമിലെ സപ്പന്‍സിയ യൂണിവേഴ്‌സിറ്റിയില്‍ നടന്ന കോണ്‍ഫറന്‍സില്‍ ലോക പ്രകാശദിനം ആചരിക്കണമെന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് പ്രൊഫ. വിവേകാനന്ദനാണ്.
1930-ഓടുകൂടി പ്രകാശത്തെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയായി എന്നാണ് കരുതിയിരുന്നത് .എന്നാൽ അതിനുശേഷമാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ലേസര്‍ കണ്ടുപിടിച്ചതും അതിന്റെ ഉപയോഗങ്ങള്‍ ചിന്തകള്‍ക്കപ്പുറത്താണെന്ന് മനസ്സിലാക്കിയതും.
ഇന്ന് ആരോഗ്യമേഖലയിലും വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ മേഖലകളിലുമടക്കം ദൈനംദിനജീവിതത്തില്‍ ലേസറുകള്‍ ഇല്ലാതെവയ്യ എന്ന അവസ്ഥയാണ്.