ദില്ലി: ഇന്ത്യയില്‍ വരാനിരിക്കുന്നത് ഭയപ്പെടുത്തുന്ന സാഹചര്യമാണെന്ന് മുന്നറിയിപ്പ്. കൊവിഡ് രണ്ടാം തരംഗം മെയ് മാസത്തോടെ അതിശക്തമാകും. ഇന്ത്യയിലെ കൊവിഡ് കേസുകള്‍ 35 ലക്ഷത്തില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്. ഐഐടി ശാസ്ത്രജ്ഞരുടെ കണ്ടെത്തലിലാണ് ഇക്കാര്യം പറയുന്നത്. മെയ് അവസാനത്തോടെ ആക്ടീവ് കേസുകള്‍ കുറഞ്ഞു തുടങ്ങുമെന്നും ഇവര്‍ പറയുന്നു. അതേസമയം പത്ത് ലക്ഷം ആക്ടീവ് കേസുകൾ വരെ രാജ്യത്ത് ഉണ്ടാവാമെന്നാണ് ഐഐടി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
കൊവിഡ് ആക്ടീവ് കേസുകള്‍ ഏറ്റവും ഉയരത്തില്‍ എത്തിയ ശേഷം മാത്രമേ ഇത് താഴേക്ക് പോകൂ എന്നാണ് ഇവരുടെ മുന്നറിയിപ്പ്. രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിക്കുന്ന സംസ്ഥാനങ്ങളെ കുറിച്ചും ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ദില്ലി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളെ അതിരൂക്ഷമായി രണ്ടാം തരംഗം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഏപ്രില്‍ 25-30 കാലയളവില്‍ ഇവിടെ കൊവിഡ് കേസുകള്‍ വളരെ കൂടുതലായിരിക്കും. മഹാരാഷ്ട്രയും ഛത്തീസ്ഗഡും കൊവിഡ് കേസുകളുടെ കാര്യത്തില്‍ പീക്ക് സ്റ്റേജില്‍ എത്തി കഴിഞ്ഞു. അതുകൊണ്ട് അതിന് മുകളിലേക്ക് ഇനി കേസുകള്‍ പോകില്ലെന്ന സൂചനയാണ് വിദഗ്ധര്‍ നല്‍കുന്നത്.
അതിവേഗമുള്ള വളര്‍ച്ചയ്‌ക്കൊപ്പം തന്നെ അതിവേഗത്തിലുള്ള ഇറക്കവും കൊവിഡ് കേസുകളുടെ കാര്യത്തില്‍ ഉണ്ടാവുമെന്ന് ഐഐടി വിദഗ്ധര്‍ പറയുന്നു. നേരത്തെ മുമ്ബുണ്ടായിരുന്ന കണക്കുകളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലില്‍ ഏപ്രില്‍ പതിനഞ്ചോടെ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്നായിരുന്നു കണ്ടെത്തിയിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ ഇത് തെറ്റിയിരിക്കുകയാണ്. രോഗികളുടെ നിരക്കില്‍ ചെറിയൊരു വര്‍ദ്ധനവ് ഉണ്ടായാല്‍ പോലും അത് മൊത്തത്തില്‍ വലിയ മാറ്റമായി കാണാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം അമേരിക്കന്‍ പഠനം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ മെയ് പകുതിയോടെ 5600ല്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്. ഏപ്രിലിനും ഓഗസ്റ്റിനുമിടയില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് രോഗം നഷ്ടമാകുമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയാണ് പഠനം നടത്തിയത്. വരുന്ന ആഴ്ച്ചയില്‍ ഇന്ത്യയിലെ കൊവിഡ് നിരക്ക് വളരെ ഉയരുമെന്നാണ് പഠനം പറയുന്നു. 3,29000 മരണങ്ങള്‍ ഏപ്രില്‍ 12നും ഓഗസ്റ്റ് ഒന്നിനും ഇടയില്‍ സംഭവിക്കുമെന്നും അമേരിക്കന്‍ പഠനത്തില്‍ പറയുന്നു.