IndiaLatest

വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗം നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് അഡ്മിന്‍ ഉത്തരവാദിയല്ല

“Manju”

മുംബൈ: വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്ററില്‍ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പുര്‍ ബെഞ്ചാണ് നിര്‍ണായക വിധി പ്രസ്താവം നടത്തിയത്. ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ വന്ന അശ്ലീല പരാമര്‍ശങ്ങളുടെ പേരില്‍ അഡ്മിനെതിരെ ഗ്രൂപ്പ് അംഗമായ സ്ത്രീയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്.

അംഗങ്ങള്‍ പോസ്റ്റുചെയ്യുന്ന കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് അംഗീകാരം നല്‍കാന്‍ ഗ്രൂപ്പ് അഡ്മിന് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. വാട്ട്‌സ്‌ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് എന്നതുകൊണ്ട് ആ ഗ്രൂപ്പില്‍ വരുന്ന കാര്യങ്ങളുടെയെല്ലാം പൊതു ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഒരു അംഗം പരാമര്‍ശം നടത്തിയിട്ടും അഡ്മിന്‍ അയാള്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി പരാതി നല്‍കിയത്.

ഗ്രൂപ്പ് ഉണ്ടാക്കുക, അംഗങ്ങളെ ചേര്‍ക്കുകയും ഒഴിവാക്കുകയും ചെയ്യുക, അനുയോജ്യമല്ലാത്ത പോസ്റ്റുകള്‍ എടുത്തുകളയുക തുടങ്ങിയ പരിമിതമായ അധികാരങ്ങള്‍ മാത്രമാണ് ഗ്രൂപ്പ് അഡ്മിനുള്ളത്. ഗ്രൂപ്പില്‍ അംഗമായ ആള്‍ക്ക് അഡ്മിനിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ എന്തു പരാമര്‍ശവും നടത്താനാവും. ഗ്രൂപ്പിന്റെ പൊതു ഉദ്ദേശ്യത്തിന്റെ ഭാഗമാണെങ്കില്‍ മാത്രമെ ഇക്കാര്യത്തിന്റെ പേരില്‍ അഡ്മിനെതിരെ നടപടിയെടുക്കാന്‍ കഴിയൂവെന്ന് വിധിയില്‍ വ്യക്തമാക്കുന്നു.

അശ്ലീല പരാമര്‍ശം നടത്തിയയാളോട് ഖേദപ്രകടനം നടത്താന്‍ ആവശ്യപ്പെടാനോ അയാളെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കാനോ അഡ്മിന്‍ തയ്യാറായില്ലെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. ഗ്രൂപ്പ് അംഗം നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ അഡ്മിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

വാട്‌സ് ആപ്പ് ഗ്രൂപ്പിലെ അംഗം അധിക്ഷേപകരമായ പരാമര്‍ശം നടത്തിയാല്‍ അയാള്‍ക്കെതിരെ നടപടിയെടുക്കാം എന്നല്ലാതെ ഗ്രൂപ്പ് അഡ്മിനെതിരെ നടപടിയെടുക്കാന്‍ വ്യവസ്ഥയില്ലെന്ന് കോടതി അറിയിച്ചു. അങ്ങനെ നടപടിയെടുക്കണമെങ്കില്‍ അഡ്മിനും കൂടി അറിഞ്ഞ് പൊതു ഉദ്ദേശ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്ന് തെളിയിക്കാനാവണമെന്നും കോടതി പറഞ്ഞു.

Related Articles

Back to top button