തമിഴ്നാട്: കോയമ്പത്തൂര്‍ സ്വദേശി യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാല വിദ്യാര്‍ത്ഥിയായ സായി നികേഷ് രവിചന്ദ്രന്‍ ആണ് യുദ്ധ മുന്നണിയില്‍ സൈന്യത്തിനൊപ്പം ചേര്‍ന്നത്. സായി നികേഷ് സൈനിക യൂണിഫോമില്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയായ സായി നികേഷ് 2018ലാണ് യുക്രൈനിലേക്ക് പോയത്. സ്കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അഞ്ച് വര്‍ഷത്തെ കോഴ്സ് പഠിക്കാനായാണ് സായി നികേഷ് യുക്രൈനിലെത്തിയത്. വാര്‍ വീഡിയോ ഗെയിമുകളില്‍ തല്‍പ്പരനാണ് യുവാവെന്നാണ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നടത്തിയ പരിശോധനയിലും സായി നികേഷിന്‍റെ മുറി നിറയെ സൈനികരുടെ ഫോട്ടോകളും പോസ്റ്ററുകളും കണ്ടെത്തി.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങാന്‍ സന്നദ്ധരാകുന്ന വിദേശികള്‍ക്ക് പ്രതിരോധ വിസ വേണ്ടെന്ന് യുക്രൈന്‍ നേരത്തെ അറിയിച്ചിരുന്നു. വിസ താല്‍ക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവില്‍ യുക്രൈന്‍ പ്രസിഡന്റ് ഒപ്പുവെച്ചിരുന്നു. രാജ്യത്തെ സൈനിക നിയമം പിന്‍വലിക്കുന്നതുവരെ ഉത്തരവ് തുടരുമെന്ന് യുക്രൈന്‍ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യുക്രൈന്‍ ഔദ്യോഗികമായി വിദേശത്തെ സന്നദ്ധപ്രവര്‍ത്തകരെ റഷ്യയ്ക്കെതിരെ പോരാടാന്‍ എത്തിക്കുന്ന ദൗത്യത്തെ യുക്രൈന്‍ ഫോറിന്‍ ലീജിയന്‍ എന്നാണ് അറിയപ്പെടുന്നത്.
എങ്ങനെ യുക്രൈന്‍ ഫോറിന്‍ ലീജിയനില്‍ ചേരാം : സൈനികമായി സൈനികമായി സഹായിക്കാന്‍ സന്നദ്ധരാകുന്ന വിദേശികള്‍ സ്വന്തം രാജ്യത്തെ യുക്രൈന്‍ എംബസിയുമായി ബന്ധപ്പെടണം. ഇ-മെയില്‍ വഴിയോ, അല്ലെങ്കില്‍ നേരിട്ട് എംബസിയില്‍ ചെന്ന് വിവരം പറയാം. ഏതൊക്കെ രേഖകളാണ് യുക്രൈന്‍ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ നല്‍കേണ്ടത് എന്ന വിശദമായ നിര്‍ദേശം എംബസിയില്‍ നിന്ന് ലഭിക്കും.
പൗരത്വം തെളിയിക്കുന്ന രേഖകള്‍, വിദേശ യാത്രയ്ക്കുള്ള അനുമതി, സൈനിക സേവന ചരിത്രം, ഏതെങ്കിലും രീതിയിലുള്ള കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്ന രേഖകള്‍ നല്‍കണം. ഈ രേഖകള്‍ പരിശോധിച്ച് അഭിമുഖത്തിന് ശേഷം യാത്രക്ക് അനുമതി നല്‍കും.
നല്‍കിയ അപേക്ഷ എംബസി യുക്രൈന്‍ സൈന്യത്തിന് കൈമാറും. ആപ്ലിക്കേഷന്‍ യുക്രൈന്‍ സ്വീകരിച്ചാല്‍ അപേക്ഷകര്‍ക്ക് യുക്രൈനില്‍ എങ്ങനെ എത്താം, എന്തൊക്കെ ചെയ്യണം തുടങ്ങിയ നിര്‍ദേശങ്ങള്‍ യുക്രൈനില്‍ നിന്നും ലഭിക്കും. യുക്രൈനില്‍ എത്തിയാല്‍ അവിടുത്തെ സര്‍ക്കാറുമായി സേവനം സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കണം.
ഇതിനുശേഷം, അവരുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും. പാശ്ചത്തലം പരിഗണിച്ചുള്ള സേവനങ്ങളായിരിക്കും യുക്രൈന്‍ സൈന്യം നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. 18 മുതല്‍ 60 വയസുവരെയുള്ളവരെയാണ് യുക്രൈന്‍ ദൗത്യത്തിന് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ദ മെട്രോ റിപ്പോര്‍ട്ട് പറയുന്നത്.
യുക്രൈനില്‍ സിവിലിയന്‍ സൈന്യം : 30,000 സിവിലിയന്മാരാണ് നിലവില്‍ യുക്രൈനില്‍ സിവിലിയന്മാര്‍ യുദ്ധ മുന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ സൈന്യത്തില്‍ ചേര്‍ന്നതെന്നാണ് വിവരം. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം 18 മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് സൈന്യത്തില്‍ ചേരാമെന്ന ഉത്തരവ് യുക്രൈന്‍ പ്രസിഡന്‍റ് പുറപ്പെടുവിച്ചിരുന്നു.കൂടാതെ, പൊതുജനത്തിന് ആയുധങ്ങളുടെ വിതരണവും യുക്രൈന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു.
പോരാട്ട ഭൂമിയില്‍ ജയില്‍ പുള്ളികള്‍ : റഷ്യന്‍ സൈന്യത്തെ നേരിടാന്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നവരെ തുറന്നുവിടാന്‍ യുക്രൈന്‍ ഉത്തരവ് ഇറക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സൈനിക പരിശീലനം ലഭിച്ചവരെയും, സൈനിക പാശ്ചത്തലമുള്ള കുറ്റവാളികളെയും പ്രതിരോധത്തിന് ഉപയോഗിക്കാനാണ് യുക്രൈന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിയന്തര സാഹചര്യം അനുസരിച്ച് ഉന്നതതലത്തിലാണ് തീരുമാനം എടുത്തത് എന്നാണ് യുക്രൈന്‍ പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാല്‍ എല്ലാ തടവുകാരെയും സൈന്യത്തിലേക്ക് പരിഗണിക്കില്ലെന്നും പ്രവര്‍ത്തിപരിചയം, ഏറ്റുമുട്ടലുകളില്‍ പങ്കെടുത്ത പരിചയം, അച്ചടക്കം ഇങ്ങനെ വിവിധ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും തെരഞ്ഞെടുക്കുക എന്നും പ്രോസിക്യൂട്ട് ജനറല്‍ ഓഫീസ് അറിയിച്ചു. ഇവര്‍ ശിക്ഷിക്കപ്പെടാന്‍ കാരണമായ കേസും ഇക്കാര്യത്തില്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കി.