IndiaKeralaLatest

തടവറയില്‍ നിന്ന് മകന്‍ മല്‍സരിച്ചു; പ്രചാരണം നടത്തി അമ്മ, ബിജെപിയെ ഞെട്ടിച്ച്‌ വന്‍ വിജയം

“Manju”

84-year-old Priyada Gogoi is the power of activist Akhil Gogoi's election victory in Assam | തടവറയില്‍ നിന്ന് മകന്‍ മല്‍സരിച്ചു; പ്രചാരണം നടത്തി അമ്മ, ബിജെപിയെ ഞെട്ടിച്ച് വന്‍ ...
ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയെങ്കിലും അവരെ ഞെട്ടിച്ച്‌ ഒരു സ്ഥാനാര്‍ഥിയുടെ ജയം. സിഎഎ വിരുദ്ധ സമര നായകന്‍ അഖില്‍ ഗൊഗോയ് ആണ് ജയിലില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയത്. ജയിലിലടയ്ക്കപ്പെട്ട്, മണ്ഡല പ്രചാരണം നടത്താതെ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന അസമിലെ ആദ്യ വ്യക്തിയാണ് അഖില്‍ ഗൊഗോയ്. സിബ്‌സാഗര്‍ മണ്ഡലത്തില്‍ മല്‍സരിച്ച അഖില്‍ ഗൊഗോയ് ബിജെപിയുടെ സുരഭി രാജ്‌കോന്‍വാരിയെ 11875 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.
അടുത്തിടെ രൂപീകരിച്ച റയ്‌ജോര്‍ ദളിന്റെ സ്ഥാപകനാണ് അഖില്‍ ഗൊഗോയ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അസമില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിന് മുന്നില്‍ നിന്ന് നയിച്ച വ്യക്തിയായിരുന്നു അഖില്‍ ഗൊഗോയ്. 2019 ഡിസംബറിലാണ് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തതും രാജ്യദ്രോഹക്കേസ് ചുമത്തി ജയിലിലടച്ചതും. സമരത്തിനിടെയുണ്ടായ അക്രമത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സിയും അദ്ദേഹത്തിനെതിരെ കേസെടുത്തു.
സ്വതന്ത്രനായി ജനവിധി തേടിയ അഖില്‍ ഗൊഗോയ്ക്ക് 57219 വോട്ടുകള്‍ ലഭിച്ചു. പോള്‍ ചെയ്തതിന്റെ 46 ശതമാനം വോട്ടുകള്‍ അദ്ദേഹം നേടി. ജയിലില്‍ നിന്ന് മണ്ഡലത്തിലെ ജനങ്ങള്‍ക്ക് അയച്ച തുറന്ന കത്തുകളായിരുന്നു അഖില്‍ ഗൊഗോയിയുടെ പ്രധാന പ്രചാരണ ആയുധം. പിന്നെ വാര്‍ധക്യത്തിലെത്തിയ അമ്മയുടെ പ്രചാരണവും. മകന്റെ വിജയത്തിന് വേണ്ടി പ്രിയദ ഗൊഗോയ് ഗ്രാമങ്ങളിലെല്ലാം സഞ്ചരിച്ചു വോട്ട് ചോദിച്ചു. 85കാരിയായ ആ അമ്മയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടി. ജനം അവരെ ഏറ്റെടുത്തു. വോട്ടും നല്‍കി. അഖില്‍ ഗൊഗോയിയുടെ വിജയം ആ അമ്മയുടെ കൂടി വിജയമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രിയദ ഗൊഗോയിയുടെ പ്രചാരണത്തെ കുറിച്ച്‌ അറിഞ്ഞ് പ്രമുഖ ആക്ടിവിസ്റ്റുകളായ മേധാ പട്ക്കറും സന്ദീപ് പാണ്ഡെയും പ്രചാരണത്തിനെത്തി. നൂറു കണക്കിന് റയ്‌ജോര്‍ ദള്‍ പ്രവര്‍ത്തകര്‍ വീടുകള്‍ കയറിയിറങ്ങി. അഖില്‍ ഗൊഗോയിക്ക് ആദ്യം പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ് അവസാനം നിലപാട് മാറ്റി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച സുബ്രമിത്ര ഗൊഗോയിക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്‌ പ്രചാരണം നടത്തിയിട്ടും അഖില്‍ ഗൊഗോയ് ജയിച്ചത് എങ്ങനെ എന്നത് അവരെ ഇരുത്തി ചിന്തിപ്പിക്കുന്നു. കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു.

Related Articles

Check Also
Close
Back to top button