ഭാര്യയേയും കുഞ്ഞിനേയും കാണാൻ ബസ് മോഷ്ടിച്ചു
കോട്ടയം : കുറ്റ്യാടിയിൽ നിന്നും ബസ് മോഷ്ടിച്ച് യുവാവ് മുങ്ങിയത് തിരുവല്ലയിലുള്ള ഭാര്യയേയും കുഞ്ഞിനേയും കാണാൻ. കോട്ടയത്ത് വെച്ചാണ് ബസുമായി പോയ യുവാവിനെ പോലീസ് പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. 30 കാരനായ ദിനൂപ് ആണ് ലോക്ഡൗൺ കാലത്ത് ഈ സാഹസത്തിന് മുതിർന്നത്.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ തിരുവല്ലയിലുള്ള ഭാര്യയേയും കുട്ടിയേയും കാണാനുള്ള അവസരം നഷ്ടമാകുകയായിരുന്നു. തുടർന്ന് മറ്റ് മാർഗങ്ങൾ തേടുന്നതിനിടെയാണ് ആരുമില്ലാതെ ബസ് കിടക്കുന്നത് കണ്ടത്. സ്റ്റാർട്ട് ചെയ്തപ്പോൾ സ്റ്റാർട്ട് ആവുകയും ചെയ്തു.
ബസ്സെടുത്ത് പുറപ്പെട്ട ദിനൂപ് മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകൾ കടന്ന് കോട്ടയത്ത് എത്തി. പോലീസ് പരിശോധനയിൽ വിവിധ ഭാഷാ തൊഴിലാളികളെ കൊണ്ടുവരാനാണ് എന്ന് കള്ളം പറഞ്ഞാണ് രക്ഷപ്പെട്ടത്. എന്നാൽ ഞായറാഴ്ച രാവിലെ കുമരകത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കൃത്യമായ രേഖകളില്ലാത്തതിനാൽ ദിനൂപ് പറഞ്ഞ കഥ പോലീസ് വിശ്വസിച്ചില്ല. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ദിനൂപ് കുറ്റസമ്മതം നടത്തിയത്. ഇയാളെ അറസ്റ്റ് ചെയ്ത് പോലീസ് റിമാൻഡ് ചെയ്തിരിക്കുകയാണ്.