IndiaKeralaLatest

കോട കലക്കി സൂക്ഷിക്കുന്നത് മൊബൈല്‍ മോര്‍ച്ചറിയില്‍

“Manju”

പത്തനംതിട്ട; ചാരായം വാറ്റുന്നതിനുള്ള കോട മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച ആംബുലന്‍സ് ഉടമയും സഹായിയും അറസ്റ്റില്‍. അടൂരിലെ ആംബുലന്‍സിന്റെ ഉടമയും ഡ്രൈവറുമായ കണ്ണംകോട് സ്വദേശി അബ്ദുള്‍ റസാഖാണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ അനധികൃതമായി ചാരായം വാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ച്‌ എത്തിയപ്പോഴാണ് മോര്‍ച്ചറിക്കുള്ളില്‍ കോട കലക്കി സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്.
അടൂര്‍ ഡിവൈഎസ്പി ബി.വിനോദിന് രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് സി.ഐ. ബി.സുനുകുമാര്‍, വനിതാ എസ്.ഐ. നിത്യാസത്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം പോലീസുകാര്‍, റസാഖ് താമസിക്കുന്ന കണ്ണംകോട്ടെ വീട്ടിലെത്തി. തൊട്ടടുത്തുള്ള ഇയാളുടെതന്നെ പഴയ വീട്ടില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ്, പ്രവീണ്‍, ജയരാജ് എന്നിവര്‍ വേഷം മാറി വാറ്റുചാരായം വാങ്ങാനും ചെന്നു. ഇവിടെ ആ സമയം ഗ്യാസ് അടുപ്പില്‍ ചാരായം വാറ്റുകയായിരുന്നു.
150 ലിറ്ററോളം കോടയാണ് മൊബൈല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്നത്. അബ്ദുള്‍ റസാഖിനെയും ചാരായം വാറ്റിക്കൊണ്ടിരുന്ന സഹായി തമിഴ്നാട് സ്വദേശി അനീസിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പമുണ്ടായിരുന്ന സോബിന്‍ തമ്ബി ഓടിരക്ഷപ്പെട്ടു. മോര്‍ച്ചറിക്കുപുറമേ കലത്തിലും വീപ്പയിലുമായി 20 ലിറ്റര്‍ കോടയും പത്ത് ലിറ്റര്‍ ചാരായവും കണ്ടെത്തി. ലോക്ഡൗണ്‍ സമയമായതിനാല്‍ ഒരു ലിറ്റര്‍ ചാരായം 2000 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.

Related Articles

Back to top button