വി.എം.സുരേഷ് കുമാർ
വടകര: വടകരയ്ക്കടുത്ത കളരിയുള്ളതിൽ ക്ഷേത്രത്തിനടത്തുള്ള ദേവൂൻ്റവിട ചിത്രദാസൻ്റെ വീട്ടിലാണ് ഇന്നലെ രാത്രി പത്തേകാലോടു കൂടി ഗംഭീര സ്ഫോടനം നടന്നത്. വടകര പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ചിത്രദാസൻ്റെ വീടിന് സമീപത്തായി നിർമ്മിച്ച ചെറിയ മുറിയിലാണ് നാടിനെ വിറപ്പിച്ച സ്‌ഫോടനം. താല്കാലികമായി നിർമ്മിച്ച മുറി സംഭവ ശേഷം നാമാവശേഷമായി.
സ്ഫോടന കാരണം വ്യക്തമല്ല.ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ് പ്രാഥമിക വിവരം.എന്നാൽ ഒരു ഗ്യാസ് സിലിണ്ടർ പൊട്ടിയാൽ സ്ഫോടനത്തിന് ഇത്ര ശേഷിയുണ്ടാകുമോ എന്ന് പ്രദേശത്തുകാർ സംശയിക്കുന്നു. മാത്രമല്ല സ്ഫോടന ശേഷം പരിസരമാകെ വെടിമരുന്നിൻ്റെ മണം ഉണ്ടായതായും സമീപവാസികൾ പറഞ്ഞു.
വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിച്ചു. അത്യുഗ്രശേഷിയുള്ള സ്ഫോടനത്തിൽ പ്രദേശമാകെ കിടുങ്ങുകയും പരിസരത്തെ പതിനഞ്ചോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രദാസൻ്റെ ഇരുനില വീടിനും, മുറ്റത്ത് നിർത്തിയിട്ട കാറിനും തൊട്ടടുത്തുള്ള രണ്ട് വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ചിത്രദാസൻ്റെ സഹോദരൻ സുനിലിന് ജാലകത്തിൻ്റെ ചില്ല് തെറിച്ച് മുറിവുകൾ പറ്റിയതിനാൽ ആശുപത്രിയിൽ കൊണ്ടുപോയി പ്രഥമ ശുശ്രൂഷയ്ക്ക് വിധേയനായി.
സ്ഫോടനം നടക്കുമ്പോൾ ചിത്രദാസനും കുടുംബവും വീടിനകത്തുള്ളതായി പറയപ്പെടുന്നു. സംഭവ സ്ഥലം രാത്രിയിൽ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. സ്ഫോടനം നടന്ന സ്ഥലം പോലീസിൻ്റെ നിരീക്ഷണത്തിലാണ്.