KeralaLatest

കമ്പനികള്‍ക്ക് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി

“Manju”

തിരുവനന്തപുരം : രാജ്യത്ത് ബുധനാഴ്ച രാവിലെ 7 മണി വരെ ലഭ്യമായ കണക്കുകള്‍ പ്രകാരം, വാക്‌സിനേഷന്‍ പ്രചാരണത്തിന്റെ 130-ാം ദിവസം 20,06,62,456 പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയിട്ടുണ്ട്. ഇവരില്‍ 15,71,49,593 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 4,35,12,863 പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.

ഇതുവരെ 45 വയസ്സിനു മുകളിലുള്ള 34 ശതമാനത്തിലധികം ആളുകള്‍ക്ക് രാജ്യത്ത് കോവിഡ് -19 വാക്‌സിന്‍ ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 60 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 42 ശതമാനത്തിലധികം പേര്‍ക്കും കുറഞ്ഞത് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടുണ്ട്.
അതേസമയം വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും നിര്‍മാണ കമ്പനികളില്‍ നിന്ന് നേരിട്ട് കൊവിഡ് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ കേരള സംസ്ഥാന ആരോഗ്യ വകുപ്പ് അനുമതി നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് വാക്‌സിന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നല്‍കിയത്.

ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പ്രത്യേക വാക്സിന്‍ വിതരണ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്യാം. ഇത് സംബന്ധിച്ച അപേക്ഷ സ്ഥാപനങ്ങള്‍ ജില്ലാ ആരോഗ്യ വിഭാഗത്തിന് സമര്‍പ്പിക്കണം. മുന്‍കൂര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ മാനദണ്ഡത്തില്‍ സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്‌സിന്‍ 18നും 45നും ഇടയിലുള്ളവര്‍ക്ക് നല്‍കാം.
ഇതിലൂടെ സംസ്ഥാനത്ത് വാക്സിനേഷന്‍ വേഗത്തിലാകുമെന്നും സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തില്‍ കുറവ് വരുമെന്നുമാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടങ്കിലും മരണനിരക്ക് ഉയരുന്നത് ആരോഗ്യവകുപ്പില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button