ഡല്‍ഹി: കോവിഡ് രോഗികളില്‍ പകുതിയിലധികം പേരുടെയും മരണത്തിന് കാരണം ഫംഗസ് അണുബാധയും ദ്വിതീയ ബാക്‌ടീരിയയും ബാധിച്ചാണ് ഐ.സി.എം.ആര്‍ പഠനം. രോഗികളില്‍ അണുബാധയുടെ ചികിത്സയ്ക്കിടെയോ അതിനുശേഷമോ ബാധിക്കുന്ന മറ്റൊന്നാണ് ദ്വിതീയ അണുബാധ. ഐ.സി.എം.ആര്‍ പഠനത്തിനെടുത്ത 17,534 കോവിഡ് രോഗികളില്‍ 3.6 ശതമാനം പേര്‍ക്ക് ദ്വിതീയ ബാക്‌ടീരിയ ഉണ്ടായിരുന്നതായും, ഇതില്‍ പകുതിയിലധികം പേര്‍ക്കും ജീവന്‍ നഷ്‌ടമായതായും പഠനത്തില്‍ പറയുന്നു. മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ലക്ഷക്കണക്കിന് ആളുകള്‍ക്ക് ദീര്‍ഘകാലം ആശുപത്രി വാസം വേണ്ടി വരുമെന്നും പഠനത്തിന് നേതൃത്വം മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
അത്യാസന്ന നിലയിലായ രോഗികള്‍ക്ക് ശക്തമായ ആന്‍റിബയോട്ടിക്കുകള്‍ ഈ ഘട്ടത്തില്‍ ആവശ്യമാണെന്നും ഇവയുടെ അമിത ഉപയോഗം രോഗിയുടെ ആരോഗ്യനില വഷളാക്കാന്‍ സാദ്ധ്യതയുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കോവിഡ് രോഗം ബാധിച്ച പകുതിയിലധം ആളുകള്‍ക്കും കോവിഡ് ബാധയ്ക്ക് ശേഷം മാരക രോഗങ്ങള്‍ പിടിപെടുകയോ മരണപ്പെടുകയോ ചെയ്യുന്നതായാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
അന്തരീക്ഷത്തില്‍ നിന്നും അണുബാധ ഉണ്ടാകാതിരിക്കാന്‍ കോവിഡ് ബാധിച്ച് ഏറെകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സാധാരണ ആന്‍റിബയോട്ടിക്കുകളേക്കൊള്‍ ശക്തിയുളള മരുന്നാണ് കൊടുക്കുന്നത്. ഇത് മൂലം ബ്ലാക്ക് ഫംഗസ് ഉള്‍പ്പടെയുളള രോഗങ്ങള്‍ പിടിപ്പെടുന്നതിനും കാരണമാകുന്നു. ബാക്‌ടീരിയകളും ഫംഗസുകളും നിരന്തരമായി മനുഷ്യശരീരത്തെ ആക്രമിക്കാറുണ്ടെന്നും, രോഗപ്രതിരോധശേഷി കാരണം ഇത് ശരീരത്തെ കൂടുതല്‍ ബാധിക്കാറില്ലെന്നും ഐ.സി.എം.ആറിലെ ശാസ്‌ത്രജ്ഞര്‍ പറയുന്നു. അതേസമയം, സ്റ്റിറോയ്‌ഡുകളുടേയും, മരുന്നുകളുടേയും അമിത ഉപയോഗം രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും, ഇതുമൂലം കോവിഡാനന്തര രോഗം പിടിപെടുകയും ചെയ്യുന്നതായാണ് ഐ.സി.എം.ആറിന്റെ പഠനത്തില്‍ പറയുന്നത്.