ഏത് അന്വേഷണവും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് ഹത്രാസിലെ പെണ്‍കുട്ടിയുടെ മാതാവ്
സിന്ധുമോള്‍ . ആര്‍
മകളുടെ മൃതദേഹം പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി മരിച്ച ദളിത് പെണ്‍കുട്ടിയുടെ പിതാവ്. മകള്‍ക്ക് നീതി ലഭിക്കണം. അതുവരെ പോരാട്ടം തുടരും. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എല്ലാ വിധ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ട്. എത് അന്വേഷണ ഏജന്‍സി വന്നാലും സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് തങ്ങള്‍ അവശ്യപ്പെടുന്നതെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രതികളെ തൂക്കിലേറ്റണമെന്നു പെണ്‍കുട്ടിയുടെ സഹാദരന്‍ പറഞ്ഞു. കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. സുപ്രീം കോടതി ഇടപെട്ട് അതിവേഗ കോടതിയില്‍ വിചാരണ ഉറപ്പാക്കണമെന്നും സഹോദരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും പണവും വേണ്ട. നീതി ലഭിക്കണം. ജീവിക്കണമെന്ന് മാത്രമാണ് അവള്‍ അവസാനമായി ആഗ്രഹിച്ചതെന്നും അമ്മ പറഞ്ഞു. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ രാത്രി കുടുംബത്തെ സന്ദര്‍ശിക്കാന്‍ നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സഘം ഹത്രാസിലെത്തിയികരുന്നു. എന്നാല്‍ ഇവരുമായി സഹകരിക്കാന്‍ കുടുംബം തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ വൈകിയാണ് ഹത്രാസ് കൂട്ടബലാത്സംഗക്കൊല കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്്. സര്‍ക്കാരിനും പോലീസിനുമെതിരെ വലിയ പ്രതിഷേധം കേസ് കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹത്രാസിലെത്തി ഇരയുടെ കുടുംബാംഗങ്ങളെ കണ്ടതിന് പിന്നാലെയാണ് സിബിഐ അന്വേഷണത്തിന് യോഗി സര്‍ക്കാര്‍ ഉത്തരവിട്ടത്.
അതിനിടെ, ഹത്രാസിലെ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബല പ്രയോഗം നടന്നതിന്റെ തെളിവുകള്‍ ഉണ്ടായിരുന്നു എന്ന് കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി. ബലാത്സംഗ ശ്രമത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. ബലാത്സംഗം നടന്നോ എന്ന് അറിയാന്‍ കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദേശിച്ചിരുന്നെന്നും അലിഗഡില്‍ പെണ്‍കുട്ടിയെ ചികില്‍സിച്ച ഡോക്ടര്‍ വ്യക്തമാക്കുന്നു.