കുടുംബാസൂത്രണ നയത്തില്‍ മാറ്റംവരുത്തി ചൈന
ബെയ്ജിംഗ് : കുടുംബാസൂത്രണ നയത്തില്‍ ഇളവു വരുത്തി ചൈന. വിവാഹിതരായ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ വരെ ഉണ്ടായിരിക്കാമെന്നാണ് ചൈനയുടെ പുതിയ പ്രഖ്യാപനം.
പ്രസിഡന്റ് ഷി ജിൻപിംഗ് അധ്യക്ഷനായ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഈ നയം അംഗീകരിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു . 40 വര്‍ഷത്തോളമായി തുടര്‍ന്നുവന്ന ‘ഒറ്റക്കുട്ടിനയം’ 2016-ലാണ് ചൈന അവസാനിപ്പിച്ചത്. ചൈനയിൽ കുട്ടികളെ വളർത്തുന്നതിനുള്ള ഉയർന്ന ചിലവും, ജനസംഖ്യാ വർധനവും കണക്കിലെടുത്തായിരുന്നു ചൈന കുടുംബാസൂത്രണ നയം കൊണ്ടു വന്നത് .
രാജ്യത്തിന്റെ ജനസംഖ്യാ ഘടന മെച്ചപ്പെടുത്തുന്നതിനും പ്രായമാകുന്ന ജനസംഖ്യയുമായി തുല്യത പുലർത്തുന്നതിനുമാണ് ചൈന ഇപ്പോൾ കുടുംബാസൂത്രണ നയത്തിൽ ഇളവ് പ്രഖ്യാപിച്ചത് .
കുട്ടികള്‍ ഉണ്ടാകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ 2020-ല്‍ 1.20 കോടി കുട്ടികള്‍ മാത്രമാണ് ജനിച്ചത്. സമീപകാലത്തെ വളരെ കുറഞ്ഞ നിരക്കായിരുന്നു ഇതെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വ്യക്തമാക്കുന്നു.