കൊച്ചി –ജലത്തില്‍ വരച്ച വര പോലെയെന്ന് ചൊല്ലുണ്ടെങ്കിലും കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ പുതിയ വൈസ് ചാൻസലറുടെ നാമം ശാസ്ത്രലോകം കടലില്‍ കുറിച്ചിട്ടിട്ടുണ്ട്. രണ്ടു ജീവികളുടെ രൂപത്തില്‍ ഡോ.എസ്.ബിജോയ് നന്ദൻ എന്ന പേരിലെ ബിജോയ് പുതുതായി കണ്ടെത്തിയ ഞണ്ടിന്റെ പേരിനൊ പ്പം ചേര്‍ത്തപ്പോൾ, കക്കയോട് സാമ്യമുളള ആഴക്കടല്‍ ജീവിയായ സൈലോഫാഗയ്ക്ക് നന്ദാനിയെന്നും ചേര്‍ത്തു. കഴിഞ്ഞ വര്‍ഷമാണ് ഇവയെ കണ്ടെത്തിയതും ഈ പേരുകൾ ചാര്‍ത്തിയതും.
ലോകത്ത് ആദ്യമായി ഈ കുഞ്ഞൻ ഞണ്ടിനെ കണ്ടെത്തിയത് കൊച്ചി കായലിലാണെന്നത് മറ്റൊരു കൗതുകം. അതിനിട്ട പേരാണ് അനിപ്തുംനസ് ബിജോയി.ബിജോയ്സ് ക്രാബ് എന്ന വിളപ്പേരും നല്കി.
കൊച്ചിയിലെ സ്കൂൾ ഓഫ് മറൈൻ സയൻസസിലെ ഗവേഷകര്‍ ബ്രസീലിയൻ ഗവേഷകരുടെ സഹകരണത്തോടെ അറബിക്കടലില്‍ കാര്‍വാറിന് സമീപമാണ് സൈലോഫാഗയുടെ പുതിയ ഇനം കണ്ടെത്തിയത്.
മറൈൻ ബയോളജി ഗവേഷകനായ ഡോ.ബിജോയ് നന്ദന്റെ മാതൃസ്ഥാപനമാണ് സ്കൂൾ ഓഫ് മറൈൻ സയൻസസ്. മാര്‍ഗദര്‍ശിയായ ഡോ.ബിജോയോടുളള ആദരമായി അദ്ദേഹത്തിന്റെ പേരിന്റെ ഭാഗം ചേര്‍ത്ത് ഈ ജീവികളെ നാമകരണം ചെയ്യുകയായിരുന്നു.
സൈലോഫാഗ നന്ദാനി : സൈലോഫാഗ ആഴക്കടലിലെ മരത്തടികൾ കാര്‍ന്നു തിന്നാണ് ജീവിക്കുന്നത്.മൂന്നോ നാലോ ഇഞ്ച് നീളം വരുന്ന ഇവ കപ്പല്‍ത്തടികളും തുളയ്ക്കുന്നതായി കണ്ടെത്തി. 7,000 മീറ്റര്‍ ആഴത്തില്‍ വരെ ഇവയുടെ സാന്നിദ്ധ്യമുണ്ട്. ഗവേഷണം കഴിഞ്ഞ വര്‍ഷം മറൈൻ ബയോ ഡൈവേഴ്സിറ്റി ജേര്‍ണല്‍ സാക്ഷ്യപ്പെടുത്തി.
അനിപ്തുംനസ് ബിജോയി : ലോകത്ത് ഈ വംശാവലിയില്‍ അഞ്ചിനം ഞണ്ടുകൾ മാത്രം. കണ്ടല്‍ക്കാടുകൾക്കിടയിലാണ് സൂടാക്സ എന്ന ശാസ്ത്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചു.
ഡോ.ബിജോയ് നന്ദി : സാദ്ധ്യതാപഠനങ്ങൾക്കിടയിലാണ് പല ഇനങ്ങളെയും കണ്ടെത്തുന്നത്. ദോഷകരമായ ഹരിത ഗൃഹവാതകങ്ങളെയടക്കം പ്രതിരോധിക്കുന്നതില്‍ ഇത്തരം ചെറുജീവികൾക്ക് സുപ്രധാന പങ്കുണ്ട്.