ന്യൂഡൽഹി: കൊവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.ജൂണ്‍ 7 മുതല്‍ സംസ്ഥാനത്തെ മെട്രോ സര്‍വീസുകളും ഓഫിസുകളും നിബന്ധനകളോടെ തുടര്‍ന്നു പ്രവര്‍ത്തിക്കും.മദ്യവില്‍പനയും പുന:രാരംഭിക്കും. കടകള്‍ ഒറ്റ,ഇരട്ട അക്ക നമ്ബര്‍ അടിസ്ഥാനമാക്കി ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം.സര്‍ക്കാരിലെ ഗ്രൂപ്പ് എ ജീവനക്കാര്‍ 100 ശതമാനവും ഓഫിസിലെത്തണം. സ്വകാര്യ ഓഫിസുകളില്‍ 50 ശതമാനം തൊഴിലാളികള്‍ക്കേ പ്രവര്‍ത്തനാനുമതിയുള്ളൂ.
അതിനിടെ, മൂന്നാം തരംഗം നേരിടാനുള്ള ഒരുക്കങ്ങളും ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ചു. മൂന്നാം തരംഗത്തിന്റെ തീവ്ര ഘട്ടത്തില്‍ 37,000 കേസുകള്‍ വരെ ഉണ്ടായേക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഇതില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനായി പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചതായും കോവിഡ് വകഭേദങ്ങളെ തിരിച്ചറിയാനായി എല്‍.എന്‍.ജെ.പി, ഐ.എല്‍.ബി.എസ് എന്നിവിടങ്ങളില്‍ പ്രത്യേക ലാബ് സ്ഥാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ, ആശുപത്രികളില്‍ കിടക്ക വര്‍ധിപ്പിക്കാനും പുതിയ ആശുപത്രികളുടെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കാനുമുള്ള നടപടികള്‍ ആരംഭിച്ചു.