രണ്ട് മാസമാകാറായിട്ടും അയവില്ലാതെ തുടരുന്ന മണിപ്പൂർ വംശീയ സംഘർഷത്തിനിടെ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് ജനക്കൂട്ടം. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ചിംഗരേൽ പ്രദേശത്തുള്ള, ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിനാണ് ജനക്കൂട്ടം തീയിട്ടത്.
മണിപ്പൂർ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രി എൽ.സുസീന്ദ്രോയുടെ ഗോഡൗണിനാണ് അക്രമികൾ തീയിട്ടത്. മന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമമുണ്ടായി. ആക്രമണത്തിൽ ഗോഡൗൺ പൂർണമായും കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ വസതി ആക്രമിക്കാൻ ശ്രമിച്ചത് ഫലപ്രദമായി തടയാൻ സാധിച്ചെന്നും പൊലീസ് വ്യക്തമാക്കി. ജൂൺ 14നുണ്ടായ സംഘർഷത്തിൽ ഇത്തരത്തിൽ സംസ്ഥാന വനിതാ മന്ത്രിയായ നെംച കിപ്‌ജെന്റെ വസതി അക്രമികൾ തീയിട്ടിരുന്നു. കേന്ദ്രമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെ വസതിക്ക് നേരെയും ഇത്തരത്തിൽ ആക്രമണമുണ്ടായിരുന്നു.
മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം നടക്കാനിരിക്കെയാണ് മന്ത്രിയുടെ ഗോഡൗണിന് തീയിട്ട വാർത്ത പുറത്തുവരുന്നത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കഴിഞ്ഞദിവസം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വകക്ഷിയോഗം വിളിച്ചത്. പ്രധാനമന്ത്രിയെ കണ്ടേ മടങ്ങുവെന്ന നിലപാടില്‍ മണിപ്പുരില്‍നിന്നുള്ള 10 പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ ദില്ലിയിൽ തുടരുകയാണ്. സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതല കേന്ദ്രം ഏറ്റെടുത്തെങ്കിലും സംഘര്‍ഷമുണ്ടാകുന്ന പലയിടങ്ങളിലും കരസേനയ്ക്കെതിരെയും അസം റൈഫിള്‍സിനെതിരെയും ഒരു വിഭാഗം വലിയ പ്രതിഷേധമാണുയര്‍ത്തുന്നത്.