പ്രിടോറിയ: ദക്ഷിണാഫ്രിക്കയില്‍ എച് ഐ വി ബാധിതയായ 36 കാരിയില്‍ കൊറോണ വൈറസ് ജീവിച്ചത് ഏഴ് മാസത്തോളമാണെന്ന് പഠന റിപ്പോർട്ട് . ഈ കാലയളവിനിടയില്‍ കൊറോണ വൈറസിന് 32 തവണ ജനിതക വ്യതിയാനം സംഭവിച്ചതായും പഠന റിപ്പോർട്ടിൽ പറയുന്നു.
13 വ്യതിയാനങ്ങള്‍ കൊറോണ വൈറസിന്റെ സ്‌പൈക് പ്രോട്ടീനിലാണ് സംഭവിച്ചത്. ഇത് മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷിയെ പരാജയപ്പെടുത്താന്‍ വൈറസിനെ സഹായിക്കും. 19 വ്യതിയാനങ്ങള്‍ വൈറസിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ ഈ സ്ത്രീയില്‍ നിന്ന് കൊറോണ വൈറസ് മറ്റ് ആര്‍ക്കെങ്കിലും പകര്‍ന്നോ എന്നത് വ്യക്തമായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു .
എച് ഐ വി അണുബാധ കൊറോണ വൈറസിന്റെ കൂടുതല്‍ വകഭേദങ്ങള്‍ക്ക് കാരണമാകുമോ എന്ന് സംശയമുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു. കോവിഡ് ബാധിതരായ 300 എച് ഐ വി രോഗികളാണ് പഠനത്തിന് വിധേയമായത്.
ഒരു മാസത്തിലധികം കൊറോണ വൈറസ് ശരീരത്തില്‍ തുടര്‍ന്ന നാല് എച് ഐ വി രോഗികളെ കൂടി പഠനത്തില്‍ കണ്ടെത്തി. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ പറഞ്ഞു.