ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ഉടൻ നടപ്പാക്കണം; സുപ്രീം കോടതി
ന്യൂഡൽഹി : ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് മമത സർക്കാരിന് നിർദേശം നൽകി സുപ്രീം കോടതി . ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ പറയുന്ന യാതൊരു ന്യായീകരണത്തിനും സ്ഥാനമില്ലെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ലോക് ഡൗൺ കാരണം സംസ്ഥാനങ്ങളിൽ കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികൾ അനുഭവിക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം .
ആധാറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണമാണ് പദ്ധതി നടപ്പാക്കത്തതെന്ന് പശ്ചിമ ബംഗാളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും , ഈ പദ്ധതി നടപ്പാക്കുന്നതിൽ മറ്റ് പ്രശ്നങ്ങൾ ഉന്നയിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി .
മറ്റ് സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഇത് നടപ്പിലാക്കിയതിനാൽ ബംഗാളും നടപ്പാക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് ഇനിയും കാലതാമസം വരുത്താനാവില്ല.ഇത് വിവിധ ഭാഷാ തൊഴിലാളികൾക്കുള്ളതാണെന്നും കോടതി നിരീക്ഷിച്ചു . അതേ സമയം പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു.
റേഷൻ കാർഡുകളില്ലാത്ത നിരവധി പേരാണ് പദ്ധതി നടപ്പാക്കാത്തതിനെ തുടർന്ന് ബംഗാളിൽ പ്രതിസന്ധി നേരിടുന്നത് . ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്ക് സബ്‌സിഡിയില്ലാത്ത ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നില്ലെന്നും പരാതികൾ ഉയരുന്നുണ്ട്. .
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷൻ വാങ്ങാൻ സഹായിക്കുന്ന പദ്ധതിയാണ് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരം എല്ലാ സംസ്ഥാനങ്ങളും പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ബംഗാളും, ഡൽഹിയുമാണ് പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാനങ്ങൾ.