ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യത്തിലധികം വാക്‌സിന്‍ ലഭിക്കുന്നു. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാവുന്നത്. 1.29 ഡോസ് വാക്‌സിനുകളാണ് ജൂണ്‍ നാലു വരെ സ്വകാര്യ ആശുപത്രികള്‍ക്കായി ലഭിച്ചത്. എന്നാല്‍ വെറും 22 ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് ഉപയോഗിച്ചത്.
സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കുമ്ബോള്‍ സ്വകാര്യ ആശുപത്രികളില്‍ വലിയ വില കൊടുക്കാന്‍ ആളുകള്‍ തയ്യാറാവുന്നില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്നില്ലെന്നും മൊത്തം വിതരണം ചെയ്യുന്നതിന്റെ 7.5 ശതമാനം മാത്രമാണ് ഇപ്പോള്‍ വിതരണമെന്നും സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികള്‍ വലിയ വില ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്ന് വില നിര്‍ണയിച്ചിരുന്നു. വാക്‌സിന്റെ വിലയ്ക്കു പുറമെ ജി.എസ്.ടിയും 150 രൂപ സര്‍വീസ് ചാര്‍ജും മാത്രമേ ഈടാക്കാവൂയെന്നായിരുന്നു ഉത്തരവ്. കൊവിഷീല്‍ഡിന് നിലവില്‍ 780 രൂപയും റഷ്യന്‍ വാക്‌സിനായ സ്ഫുട്‌നിക് വിക്ക് 1145 രൂപയും കൊവാക്‌സിന് 1410 രൂപയുമാണ് സ്വകാര്യ കേന്ദ്രങ്ങളിലെ വില.